IndiaLead NewsNEWS

വിദ്യാര്‍ത്ഥികളില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപണം; മധ്യപ്രദേശിലെ സ്‌കൂളിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് സ്‌കൂളിന് നേരെ ആക്രമണം. മധ്യപ്രദേശിലെ സാഗര്‍ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സിബിഎസ്ഇ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരെയാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായെത്തി ആക്രമിച്ചത്.

സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്ന് ആക്രമണം നടത്തി. കല്ലേറില്‍ സ്‌കൂള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്നു. വാഹനങ്ങളും തകര്‍ത്തു.12ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ നടക്കുന്ന സമയത്താണ് അതിക്രമം നടത്തിയത്. ഉച്ചയ്ക്കു സ്‌കൂളില്‍ അതിക്രമിച്ചു കയറിയ നൂറോളം പേരെ പൊലീസെത്തിയാണു നീക്കം ചെയ്തത്. സ്‌കൂളിനു സമീപമുള്ള എസ്എച്ച് സന്യാസസമൂഹത്തിന്റെ ഭാരത് മാതാ സ്‌കൂളിനു മുന്നിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. അതേസമയം, സ്‌കൂള്‍ മാനേജര്‍ മാനേജര്‍ ബ്രദര്‍ ആന്റണി. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ചു. മതപരിവര്‍ത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്‌കൂളിലെ വിദ്യാര്‍ഥികളല്ല. സ്‌കൂളിന്റെ പേരില്‍ പ്രചരിച്ച കത്ത് വ്യാജമെന്നും അദ്ദേഹം പറഞ്ഞു.

സിറോ മലബാര്‍ സഭയുടെ സാഗര്‍ രൂപതയുടെ കീഴില്‍ മലബാര്‍ മിഷനറി ബ്രദേഴ്‌സാണു സെന്റ് ജോസഫ് സ്‌കൂള്‍ നടത്തുന്നത്. ഇവിടെ നിന്നു 2 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോഡ സെന്റ് ജോസഫ് പള്ളിയില്‍ ഒക്ടോബര്‍ 31നു കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടന്നിരുന്നു. ഇതിന്റെ ചിത്രം രൂപതയുടെ മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ച്, വിദ്യാര്‍ഥികളെ മതംമാറ്റുന്നുവെന്ന തരത്തില്‍ ഒരു പ്രാദേശിക യുട്യൂബ് ചാനലില്‍ വാര്‍ത്ത വന്നതായി സാഗര്‍ രൂപതാധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണു ബജ്‌റങ്ദള്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച കലക്ടറും എസ്പിയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു

Back to top button
error: