NEWS

പെങ്ങളുടെ ഭർത്താവിനെ നഗരമധ്യത്തില്‍ നിന്ന് പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി, കോഴിക്കോട് സ്വദേശി ഷെരീഫ് അടക്കം 7പേർ അറസ്റ്റിൽ

നീലേശ്വരത്തെ കടയില്‍ നിന്ന് ചെരുപ്പ് വാങ്ങുകയായിരുന്നു മുഹമ്മദ് റാഫി. രണ്ട് കാറുകളിലായി എത്തിയ സംഘം ഇവിടെ നിന്നാണ് തട്ടിക്കൊണ്ടുപോയത്. വര്‍ഷങ്ങളായി ഭാര്യയുമായി അകന്നുകഴിയുന്ന മുഹമ്മദ് റാഫിയെ
തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നല്‍കിയത് ഭാര്യാസഹോദരന്‍ ഷെരീഫാണ്

കാഞ്ഞങ്ങാട്: നീലേശ്വരം നഗരമധ്യത്തില്‍ നിന്ന് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി.
സംഭവത്തില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു.

കുന്നുംകൈ സ്വദേശി മുഹമ്മദ് റാഫിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭാര്യാസഹോദരന്‍ കോഴിക്കോട് ഫറൂഖ് ചെറുവണ്ണൂരിലെ ഒ. പി ഷെരീഫ് (40), അജാനൂര്‍ കൊളവയല്‍ സ്വദേശികളായ എം.എച്ച് മുഹമ്മദ് ഷാമിര്‍ (33), സി.എച്ച് മുഹമ്മദ് നബീല്‍ (26), തളിപ്പറമ്പ് നരിക്കോട് സ്വദേശി വി.എച്ച് വിനോദ്കുമാര്‍ (41), കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിലെ കെ ഫസല്‍ (36), ബേപ്പൂരിലെ വി.പി നസ്‌കര്‍ അലി (38), ബേപ്പൂര്‍ അരക്കില്ലത്തെ പി റംഷീദ് (36) എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
നീലേശ്വരം പാലത്തിന് കീഴിലെ കടയില്‍ നിന്ന് ചെരുപ്പ് വാങ്ങുകയായിരുന്ന മുഹമ്മദ് റാഫിയെ രണ്ട് കാറുകളിലായി എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്.
ഈ സമയം മാതാവും മരുമകളും ഡ്രൈവറും മുഹമ്മദ് റാഫിക്കൊപ്പമുണ്ടായിരുന്നു. മരുമകളായ റെജീന ഉടന്‍ നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. ഇന്‍സ്പെക്ടര്‍ കെ.പി ശ്രീഹരിയുടെയും എസ്.ഐ ജയചന്ദ്രന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപത്തെ ജ്വല്ലറിയിലെ ഉള്‍പ്പെടെ നിരീക്ഷണക്യാമറ പരിശോധിച്ചതോടെ വണ്ടിനമ്പര്‍ തിരിച്ചറിഞ്ഞു.
ഉടന്‍ തന്നെ വിവരങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോയ രണ്ട് കാറുകളും പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. മുഹമ്മദ് റാഫി വര്‍ഷങ്ങളായി ഭാര്യയുമായി അകന്നുകഴിയുകയാണ്.
റാഫിയുടെ ഭാര്യാസഹോദരന്‍ ഷെരീഫാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ്പറഞ്ഞു.
പ്രതികളിലൊരാളായ നബീലിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ 13ഉം പഴയങ്ങാടിയില്‍ രണ്ടും കേസുകള്‍ നിലവിലുണ്ട്.

Back to top button
error: