NEWS

കഥയല്ലിതു ജീവിതം, ആന്ധ്രയിൽ വിവാഹിതയായി ജീവിക്കുന്നു എന്ന് പറഞ്ഞ് ബന്ധുവായ കാമുകനൊപ്പം 17 വർഷം ഒളിവു ജീവിതം; ഒടുവിൽ പാലക്കാട് നിന്ന് പൊക്കി

വീട്ടുകാരുടെ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ത്രീയെ പാലക്കാട്ടുനിന്ന് പൊലീസ് കണ്ടെത്തി.17 വർഷത്തെ ഒളിവ് ജീവിതം അതോടെ പുറത്തായി

പ്രണയിച്ച ബന്ധുവായ കാമുകനൊപ്പം ജീവിക്കാൻ യുവതി സ്വന്തം വീട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചത് 17 വർഷം. ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി ജോലിക്കെന്നു പറഞ്ഞ് 2004-ൽ പോയ മണ്ണഞ്ചേരി സ്വദേശിയായ സ്ത്രീയാണ് ആരുമറിയാതെ ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചത്.

വീട്ടുകാർനൽകിയ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം പോലീസ് സ്ത്രീയെ പാലക്കാട്ടുനിന്നു കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്.

ആന്ധ്രായിലേക്കുപോയ സമയത്ത് 26 വയസ്സായിരുന്നു പ്രായം. അവിടെയെത്തിയശേഷം സ്ത്രീ വീട്ടിലേക്കുവിളിച്ചു. പിന്നീട് വീട്ടുകാർക്ക് ഒരുവിവരവും ലഭിച്ചില്ല. 2015-ൽ യുവതിയുടെ പേരിലൊരു ആധാർ കുടുംബത്തിലെത്തി.
ആധാറിൽ ഭർത്താവിന്റെ സ്ഥാനത്ത് അടുത്തബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. സംശയംതോന്നിയ വീട്ടുകാർ ബന്ധുവുമായി കലഹിച്ചു. എന്നാൽ, അവരെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ബന്ധു കൈ കഴുകി. തുടർന്ന് ആധാറിലെ തമിഴ്നാട് നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും, ഫലമുണ്ടായില്ല.

ഒടുവിൽ ആധാറിന് അപേക്ഷിച്ചത് പാലക്കാട് നിന്നാണെന്ന് മനസ്സിലായി. ഇതിനിടെ ആന്ധ്രയിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീ അവിടെയെത്തി ബൂത്തിൽനിന്ന് ഗൾഫിലുള്ള സഹോദരനെയും നാട്ടിലുള്ള ബന്ധുക്കളെയും വിളിച്ചു. താൻ ആന്ധ്രാസ്വദേശിയെ വിവാഹം കഴിച്ച് ഇവിടെ ജീവിക്കുകയാണ് എന്നറിയിച്ചു.

ഭർത്താവിന്റെയും കുട്ടിയുടെയും ഫോട്ടോയും അയച്ചുകൊടുത്തു. പക്ഷേ, അതുവിശ്വസിക്കാൻ വീട്ടുകാർക്കു കഴിഞ്ഞില്ല. സ്ത്രീയെ, ബന്ധു ഒളിവിൽ പാർപ്പിച്ചിരിക്കുന്നു എന്ന സംശയത്തിൽ വീട്ടുകാർ 2017-ൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി. 13 വർഷം കഴിഞ്ഞതിനാൽ കാണാതായതിനു കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിനോട് കോടതി നിർദ്ദേശിച്ചു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യുവതി വീട്ടുകാർക്കയച്ച ഭർത്താവിന്റെ ഫോട്ടോ വ്യാജമാണെന്നു കണ്ടെത്തി.

ഇതിനിടെ ബന്ധുവിന്റെഫോൺ പാലക്കാടുവെച്ച് സ്വിച്ച്ഓഫ് ചെയ്തതായും വ്യക്തമായി. സൈബർ സാധ്യത ഉപയോഗപ്പെടുത്തി ബന്ധു യുവതിയെ വിളിക്കാൻ ഉപയോഗിച്ചരുന്ന രഹസ്യനമ്പരുകൾ കണ്ടെത്തി. യുവതി രണ്ടുകുട്ടികളുമായി പാലക്കാട് കഴിയുന്നുണ്ടെന്നു മനസ്സിലാക്കി, ഒടുവിൽ യുവതിയെ കണ്ടെത്തി ചേർത്തല കോടതിയിൽ ഹാജരാക്കി. പക്ഷേ സ്ത്രീയെ സ്വന്തം ഇഷ്ടപ്രകാരം ബന്ധുവായ ഭർത്താവിനൊപ്പം തന്നെ പോയി.

Back to top button
error: