NEWS

കാർ കടയിലേക്ക് പാഞ്ഞു കയറി, പച്ചക്കറി കച്ചവടക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം

ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരൻ മോഹൻകുമാർ ഓടിച്ച കാറാണ്, റോഡരുകിൽ ടാർപോളിൻ കെട്ടി പച്ചക്കറി കച്ചവടം നടത്തിയിരുന്ന ചന്ദ്രികയെ ഇടിച്ചു വീഴ്ത്തിയത്

ശ്രീകാര്യം: ചെമ്പഴന്തി ഉദയഗിരിയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വീട്ടമ്മ മരിച്ചു. പൗഡിക്കോണം വട്ടവിള വീട്ടിൽ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയിൽ പ്ലാവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ചന്ദ്രിക (55) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ശ്രീകാര്യത്ത് നിന്നും ചെമ്പഴന്തി ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് റോഡരുകിൽ ടാർപോളിൻ കെട്ടി പച്ചക്കറി കച്ചവടം നടത്തുന്ന കട തകർത്ത് ചന്ദ്രികയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ പെട്ടെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാർ ഓടിച്ചിരുന്ന ശാന്തിഗിരി ആശ്രമത്തിലെ ജീവനക്കാരൻ മോഹൻകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പി.അനന്തു, സി.അപർണ എന്നിവരാണ് മരിച്ച ചന്ദ്രികയുടെ മക്കൾ.
ഒരു വർഷമായി ഉദയഗിരിയിലെ വാടക വീട്ടിൽ താമസിക്കുന്ന ചന്ദ്രിക വീടിനു സമീപം റോഡിന്റെ വശത്ത് പച്ചക്കറി തട്ടുകട നടത്തുകയായിരുന്നു.

Back to top button
error: