NEWS

അച്ഛനാണ് മോളെ, കണ്ണീരും വിയർപ്പും ചീന്തി, തറയിലും തലയിലും വയ്ക്കാതെ മോളെ സ്നേഹിച്ചു ലാളിച്ചു വളർത്തിയ അച്ഛൻ

രണ്ടു പെൺമക്കൾ. മൂത്തവളുടെ വിവാഹം നടക്കാൻ പോകുന്നു. അവിവാഹിതയായ ഇളയവൾ ഗർഭിണി…!
സ്വന്തം കുടുംബത്തെ നാണക്കേടില്‍നിന്ന് രക്ഷിക്കാൻ ശ്രമിച്ച നിസ്സഹായനായ ഒരച്ഛൻ്റെ ഹൃദയരക്തത്തിൽ കുതിർന്ന വാക്കുകൾ

തിരുവനന്തപുരം: താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്വന്തം കുടുംബത്തെ വലിയൊരു അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും അനുപമയുടെ പിതാവും പേരൂർക്കട സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ജയചന്ദ്രൻ.
അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിവാദത്തോടു പ്രതികരിക്കുകയായിരുന്നു ജയചന്ദ്രൻ.
കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മതത്തോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“നിങ്ങൾക്ക് രണ്ട് പെൺകുട്ടികളുണ്ടെന്നും ഇതിൽ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കൽപ്പിക്കുക. കരുതലും സ്നേഹവുമുള്ള ഒരച്ഛൻ മകൾ പ്രണയിക്കുന്ന ആളുടെ പശ്ചാത്തലം അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാ അച്ഛൻമാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക.

അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകിയി. ഏറെ സ്നേഹവും ലാളനയും പിന്തുണയും നൽകിയാണ് മകളെ വളർത്തിയത്. ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് മകൾ അജിത്തുമായി പ്രണയത്തിലാകുന്നത്. ഏതു വെല്ലുവിളികളെയും നേരിടാനുള്ള   സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളർത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും മകളെ കോളജിലേക്ക് വിട്ടു. അവൾ തെറ്റൊന്നും ചെയ്യില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. ആ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയ എന്ന യുവതിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം ഭാവിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചു. അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.

ഈ സാഹചര്യത്തിൽ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയിൽ നാം പൂർണമായും തകർന്നുപോവില്ലേ…? എല്ലാ ധൈര്യവും സംഭരിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് ഞാൻ ശ്രമിച്ചത്. കാര്യങ്ങളെല്ലാം അറിയുമ്പോൾ അനുപമ എട്ടുമാസം ഗർഭിണിയായിരുന്നു. അന്നവളെ പരിചരിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങൾ പുറത്തറിഞ്ഞിരുന്നെങ്കിൽ നിശ്ചയിച്ചുറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല അന്ന് അനുപമ. മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ ഞങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു.

പ്രസവിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. ഇതിനിടെ മൂത്ത മകളുടെ കല്യാണവും കഴിഞ്ഞു.

പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കിൽ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. അജിത്തും അനുപമയും വീണ്ടും അടുപ്പത്തിലായ കാര്യം അറിഞ്ഞത് ഇതിനുശേഷമാണ്. ആ സമയത്താണ് അജിത്ത് നസിയയെ ഉപേക്ഷിച്ചത്.

മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിർത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. കുഞ്ഞിനെ നൽകാനുള്ള അവളുടെ തീരുമാനത്തെ ഞാൻ പിന്തുണച്ചു. ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെങ്കിൽ അത് തടയാൻ ഞാൻ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നവുമാണ്. ഇതിൽ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് എന്നെ വലിച്ചിഴച്ചതിന്റെ കാരണമെന്താണെന്ന് അറിയില്ല. അനുപമ എന്റെ മകളാണ്. എല്ലാത്തിനുപരിയായ ഞങ്ങൾ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. എന്റെ കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോൾ മാത്രമേ ആർക്കും മനസിലാകു…”
മാതൃത്വത്തെച്ചൊല്ലി മാറത്തടിച്ചു വിലപിക്കുന്നവർ ഈ അച്ഛൻ്റെ പൊള്ളുന്ന കണ്ണീർ കാണാതെ പോകരുത്.

Back to top button
error: