Lead NewsNEWS

സി.പി.എം, കോണ്‍ഗ്രസ് നേതാക്കളടക്കം അസംഖ്യം പേർ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു: എം.ടി രമേശ്

കാസര്‍കോട്: സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം നിരവധി പേര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുത്തിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വെറുതെ പറയുന്നതല്ലെന്നും കാത്തിരുന്ന് കാണാമെന്നും രമേശ് വ്യക്തമാക്കി.

കേരളത്തിന് പുറത്ത് സി.പി.എമ്മും കോണ്‍ഗ്രസും കൂട്ടുകെട്ടിലാണ്. കേരളത്തിലെ സി.പി.എമ്മിലുള്ള കോണ്‍ഗ്രസ് വിരോധികള്‍ക്കും കോണ്‍ഗ്രസിനുള്ളിലെ സി.പി.എം വിരോധികള്‍ക്കും ഇതില്‍ കടുത്ത അമര്‍ഷമുണ്ട്. അവരെല്ലാം ബി.ജെ.പിയിലേക്ക് വരാനാണ് ആഗ്രഹിക്കുന്നതെന്ന് രമേശ് പറഞ്ഞു.

ബി.ജെ.പിയില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ചുവെന്ന് അവരുടെ പേരുസഹിതം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മഞ്ചേശ്വരം മണ്ഡലത്തിലും ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനമായിട്ടില്ല. ആരായാലും ബി.ജെ.പിയുടെ ആള്‍ തന്നെയായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂവെന്നും രമേശ് പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ആധാരമായിട്ടുള്ള വിഷയം യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും സ്യഷ്ടിയാണെന്ന് രമേശ് പറഞ്ഞു. താല്‍ക്കാലികക്കാരെ നിയമിക്കുക, അവരെ സ്ഥിപ്പെടുത്തുക ഇത് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കാലങ്ങളായുള്ള സമീപനമാണ്. പത്തുവര്‍ഷമായ താല്‍ക്കാലിക ജീവനക്കാര്‍ നിലനിന്നുപോന്നത് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കൂടെ ഭാഗമായിട്ടാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ഒഴിവുകള്‍എന്തുകൊണ്ടാണ് പി.എസ്.സിയ്ക്ക് വിടാതിരുന്നതെന്ന് സര്‍ക്കാര്‍ പറയണം.

കഴിഞ്ഞ പത്തു വര്‍ഷം താല്‍ക്കാലിക ജീവനക്കാരെ തിരുകികയറ്റിയതിന് ഉമ്മന്‍ചാണ്ടിയ്ക്കും പിണറായി വിജയനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ഇരുമുന്നണികളും അവര്‍ക്ക് വേണ്ടപ്പെട്ടവരെ തിരുകികയറ്റാനാണ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രി പറയുന്ന ഓരോ കാര്യങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഘണ്ണിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട സി.പി.എമ്മുകാരെ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ആരു ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറയണം. സര്‍ക്കാര്‍ എന്തിനാണ് സമരത്തെ ഭയപ്പെടുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. ദുരഭിമാനത്തിന്റെ കൂടാരമാണ് മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളത്.
എം.ടി രമേശ് പറഞ്ഞു.

Back to top button
error: