Lead NewsNEWS

ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തില്‍: മുല്ലപ്പള്ളി

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഡികളാക്കുക ആയിരുന്നു.ലാവ്‌ലിന്‍ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് എല്ലാ കേസുകളിലും ജാമ്യം നേടി എം.ശിവശങ്കര്‍ ജയില്‍ മോചനം.തെളിവുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാഹചര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്തിയില്ല. കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ മെല്ലപ്പോക്ക് തുടര്‍ന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാന്‍ പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിലും ഗുരുതര വീഴ്ചയാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരിലാണ് സിപിഎം ബിജെപിയെ കേരളത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്.കേരളീയ ജനത ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഈ രഹസ്യ ധാരണ തിരിച്ചറിയണം.ഇത് അപകടകരമായ രാഷ്ട്രീയ സൂചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ സുപ്രധാന രേഖകള്‍ അഗ്നിക്കിരയാക്കിയിട്ടും നിസ്സംഗഭാവമാണ് കേന്ദ്ര ഏജന്‍സികള്‍ സ്വീകരിച്ചത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ കുറിച്ച് വിവാദം ഉണ്ടായപ്പോഴും അതേ കുറിച്ച് അന്വേഷിക്കാനോ സെക്രട്ടേറിയറ്റിലെത്തി വിവരം തേടാനോ ഏജന്‍സികള്‍ തയ്യാറാകാതിരുന്നതിന് പിന്നിലെ ദുരൂഹതയും താന്‍ ചൂണ്ടികാണിച്ചതാണ്.തെളിവുകള്‍ നശിപ്പിക്കാനും സര്‍ക്കാരിന്റെ തെറ്റായ നടപടികളെ സംരക്ഷിക്കുന്ന നിലപാടുമാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: