LIFETRENDING

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടി തുക അനുവദിച്ചു,അനുവദിച്ചത് 32.92 ലക്ഷം രൂപ

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ലിംഗഭേദവുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ക്ക് പരിഹാരമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായം. സ്ത്രീയില്‍ നിന്ന് പുരുഷനിലേയ്ക്ക് (ട്രാന്‍മെന്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരാമാവധി 5 ലക്ഷം രൂപയായും, പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്ക് (ട്രാന്‍സ് വുമണ്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരമാവധി 2.50 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ച് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ലിസ്റ്റില്‍ പെടാതെപോയ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) കൂടി ധനസഹായം നല്‍കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

നടപ്പുവര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 54 പേരും ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ 27 പേരുമായി ആകെ 81 അപേക്ഷകളാണ് ലഭിച്ചത്. ആനുകൂല്യത്തിന് അര്‍ഹരായ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 22 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും, ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ മുഴുവന്‍ വ്യക്തികള്‍ക്കും തുക അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ ശേഷിക്കുന്ന അര്‍ഹതയുള്ള 30 പേര്‍ക്ക് കൂടി ധനസഹായം ലഭ്യമാക്കാനാണ് ഈ തുക കൂടി അനുവദിച്ചിരിക്കുന്നത്.

Back to top button
error: