Lead NewsNEWS

ഇനി അനീഷിന്റെ വീട്ടില്‍ ജീവിക്കും; പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം: ഹരിത

പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത.

“ഞാന്‍ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച്‌ നല്ലൊരു ജോലി വാങ്ങിച്ച്‌ എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും. അവര്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം,” ഹരിത മാധ്യമങ്ങളോട് പറഞ്ഞു. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് കേസില്‍ പ്രധാനപ്രതി.

ഹരിതയെ പഠിപ്പിക്കാനാണ് അനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. സ്വന്തം മകളെ പോലെ ഹരിതയെ പഠിപ്പിക്കും, സംരക്ഷിക്കും. എന്നാല്‍, പഠനത്തിനായി സര്‍ക്കാര്‍ സാമ്പത്തിക
സഹായം നല്‍കണമെന്നും അനീഷിന്റെ കുടുംബം ആവശ്യപ്പെടുന്നു.

ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയ്‌ക്കും കൊലയില്‍ പങ്കുണ്ടെന്നാണ് അനീഷിന്റെ കുടുംബത്തിന്റെ ആരോപണം. കുമരേശന്‍ പിള്ളയ്‌ക്ക് കൊലയില്‍ വ്യക്തമായ പങ്കുണ്ടെന്ന് അനീഷിന്റെ അച്ഛനും അമ്മയും പറഞ്ഞു. എന്നാല്‍, ആരോപണങ്ങളെല്ലാം കുമരേശന്‍ പിള്ള നിഷേധിച്ചു.

തേങ്കുറിശ്ശി അനീഷ് കൊലപാതക കേസില്‍ പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രതികളായ പ്രഭുകുമാര്‍, സുരേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രണയിച്ച്‌ വിവാഹം കഴിച്ചതിനാണ് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്പത്തൂരില്‍ വച്ച്‌ പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകള്‍ക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നില്‍ക്കുന്ന അനീഷ് മകളെ പ്രണയിച്ച്‌ വിവാഹം ചെയ്തതിലുളള സമ്മര്‍ദ്ദമാണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാര്‍ പോലീസിന് മൊഴി നല്‍കി.

Back to top button
error: