NEWS

കൈലാസത്തിലേക്ക് ആളുകളെ ക്ഷണിച്ച് വിവാദ നായകന്‍

വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ വീഡിയോയുമായി പ്രത്യക്ഷപ്പെട്ടു. ഇന്ത്യയില്‍ നിന്നും രക്ഷപെട്ട് സ്വന്തം രാജ്യമായ കൈലാസ സ്ഥാപിച്ച് യഥേഷ്ഠം വാഴുന്ന നിത്യാനന്ദ ഭക്തരെ തന്റെ രാജ്യമായ കൈലാസത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. 3 ദിവസത്തെ താമസവും ഭക്ഷണവുമാണ് നിത്യാനന്ദ ഭക്തര്‍ക്ക് നല്‍കിയിരിക്കുന്ന ഓഫര്‍. അതിനിടയില്‍ ഒരുദിവസം മാത്രം ഭക്തര്‍ക്ക് പരമശിവന്റെ ദര്‍ശനം ലഭിക്കുമെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു. കൈലാസ വിസയ്ക്ക് വേണ്ടി ആളുകള്‍ക്ക് മെയില്‍ അയച്ച് തുടങ്ങാമെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്

ഓസ്‌ട്രേലിയയില്‍ വരെ സ്വന്തം കാശിന് എത്തുന്ന ഭക്തര്‍ക്ക് അവിടെ നിന്നും നിത്യാനന്ദയുടെ പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കൈലാസത്തിലേക്ക് തയ്യാറാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് മൂന്ന് ദിവസം കൈലാസത്തില്‍ താമസിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തില്‍ കൂടുതല്‍ കൈലാസത്തില്‍ കഴിയാനുള്ള സാഹചര്യം നിലവിലില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 2019ല്‍ മകളെ തട്ടിക്കൊണ്ടു പോയെന്നുള്ള ദമ്പതികളുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 19 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന കുറ്റവും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. 2019 ല്‍ ഇയാള്‍ ഇന്ത്യ വിട്ടുവെന്ന് ഗുജറാത്ത് പോലീസാണ് അറിയിച്ചത്. പിന്നീട് ഇയാള്‍ വാര്‍ത്തകളില്‍ നിറയുന്നത് സ്വന്തമായി ഒരു ദ്വീപ് വാങ്ങി അതില്‍ കൈലാസ എന്ന ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്തി എന്ന വാര്‍ത്തകളിലൂടെയാണ്. ഓഗസ്റ്റില്‍ രാജ്യത്തിന് സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയും ഇറക്കിയിരുന്നു

Back to top button
error: