LIFENEWS

സിപിഐഎമ്മിൽ പുതുസമവാക്യങ്ങൾ ,പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുന്നു

ഒരിടവേളയ്ക്ക് ശേഷം സിപിഐഎമ്മിൽ വിഭാഗീയതയുടെ ചിന്നംവിളി .പിണറായിയെ വെട്ടാൻ ബേബിയും ഐസക്കും വിജയരാഘവനുമായി കൈകോർക്കുമ്പോൾ സിപിഐമ്മിൽ ഉണ്ടാകുന്നത് ചരിത്രത്തിന്റെ തനിയാവർത്തനം .

കോടിയേരി ദുർബലനായപ്പോൾ എം വി ഗോവിന്ദൻ മാസ്റ്ററെ തൽസ്ഥാനത്തേയ്ക്ക് കൊണ്ട് വരാൻ ആയിരുന്നു പിണറായി ആഗ്രഹിച്ചത് .എന്നാൽ ദേശീയ നേതൃത്വത്തിന്റെ പിൻബലത്തോടെ വിജയരാഘവനെ സെക്രട്ടറി സ്ഥാനത്ത് എത്തിക്കാൻ പുതിയ കൂട്ടുകെട്ടിനായി .

വിവിധ പദ്ധതികളിന്മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്നത് മുന്നിൽ കണ്ടാണ് പുതിയ നീക്കം .തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പ്രകടനം മോശമാകുക ആണെങ്കിൽ പിണറായിയെ ബലി കൊടുക്കാൻ ആണ് പദ്ധതി .നിയമസഭാ തെരഞ്ഞെടുപ്പിനെ കെ കെ ശൈലജയെ മുൻ നിർത്തി നേരിടണമെന്ന ആവശ്യം പുതിയ കുറുമുന്നണി ഉന്നയിക്കും .ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് .

കേന്ദ്ര ഏജൻസികളെ പ്രതിരോധിക്കാൻ രംഗത്ത് വരാതിരുന്ന നേതാക്കൾ സർക്കാരിന് തിരിച്ചടിയുണ്ടാകും വിധം പരസ്യ വിമർശനം ഉന്നയിക്കുന്നത് സാധാരണ നിലയിൽ സിപിഐഎമ്മിൽ സംഭവിക്കാത്തത് ആണ് .എന്നാൽ പോലീസ് നിയമ ഭേദഗതി വിഷയത്തിൽ അതുണ്ടായി എന്ന് മാത്രമല്ല പൂർണ ഉത്തരവാദിത്വം പിണറായി വിജയൻറെ തലയിലുമായി .

കെ എസ് എഫ് ഇ റെയ്ഡ് വിഷയത്തിലും സമാനമായ സംഭവമാണ് നടക്കുന്നത് .കെ എസ് എഫ് ഇക്കെതിരെ വ്യാപക പരാതി നിലവിലുണ്ട് .ഈ പശ്ചാത്തലത്തിൽ ആണ് റെയ്ഡ് നടന്നത് .റെയ്‌ഡിലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ് എന്നതാണ് വസ്തുത .എന്നാൽ റെയ്ഡിന്റെ മെറിറ്റിലേക്ക് പോയി തിരുത്തൽ വരുത്തുകയല്ല റെയ്ഡിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാൻ ആണ് ധനമന്ത്രി മുതിർന്നത് .

വിജിലൻസിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് ധനമന്ത്രി ശ്രമിച്ചത് .ആരുടെ തലയിൽ ഉദിച്ച മണ്ടൻ തീരുമാനം ആണ് എന്ന് തോമസ് ഐസക് ചോദിക്കുമ്പോൾ ഉന്നം വെയ്ക്കുന്നത് വകുപ്പ് മന്ത്രിയെ കൂടിയാണ് .പിണറായി വിജയൻ ആണ് വിജിലൻസിന്റെ ചുമതലയിൽ ഉള്ള മന്ത്രി .

കെ എസ് എഫ് ഇയിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പുറത്ത് വരാതിരിക്കാനുള്ള നീക്കമാണ് മന്ത്രിയിൽ നിന്ന് ഉണ്ടാവുന്നത് .കള്ളപ്പണം വെളുപ്പിക്കൽ ആരോപണം വരെ നേരിടുന്ന സ്ഥിതിയിലേക്ക് കെ എസ് എഫ് ഇയെ മാറ്റിയത് ആരാണെന്നു കണ്ടുപിടിക്കുന്നതിനു പകരം റെയ്ഡ് ചെയ്ത് തെറ്റുകൾ കണ്ടുപിടിച്ച ഏജൻസിയെ പ്രതിക്കൂട്ടിൽ ആക്കാൻ ആണ് നീക്കം .

എന്തായാലും ഈ നീക്കത്തിന് പിണറായി എങ്ങനെ പ്രതിരോധം തീർക്കും എന്നതാണ് കൗതുകകരം .നിലവിലുള്ള ആരോപണങ്ങളെ മുൻനിർത്തി കണ്ണൂരിൽ നിന്നുള്ള നേതാക്കളെ പ്രതിക്കൂട്ടിലേയ്ക്ക് നീക്കുക എന്ന അജണ്ടയുണ്ടോ എന്ന സംശയം പല നേതാക്കൾക്കുമുണ്ട് .എന്തായാലും ഒരിടവേളയ്ക്ക് ശേഷം സിപിഐഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയം കലങ്ങി മറിയുകയാണ് .

Back to top button
error: