LIFENEWS

ബെന്നി ബെഹനാന് ഹൃദയം നൊന്തത് ഉമ്മൻചാണ്ടിയുടെ നീക്കം ,എംപിമാരായ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും തൽസ്ഥാനത്ത് തുടരുമ്പോൾ തന്നെ മാത്രം നീക്കുന്നു ,കെ സി ജോസഫിന്റെ നീക്കങ്ങളിൽ കടുത്ത അതൃപ്തി ,എം എം ഹസ്സൻ വീണ്ടും യു ഡി എഫ് കൺവീനർ ആകുമ്പോൾ

പൊടുന്നനെ ആണ് ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് പടിയിറക്കം പ്രഖ്യാപിച്ചത് .കോൺഗ്രസിലും പുറത്തുള്ളവർക്കും അത് തെല്ല് അമ്പരപ്പ് ഒന്നുമല്ല സൃഷ്ടിച്ചത് .എ ഗ്രൂപ്പിലെ രണ്ടാമൻ വാര്ത്താസമ്മേളനം വിളിച്ച് പടിയിറക്കം പ്രഖ്യാപിക്കുന്നു .സാധാരണ ഇത്തരം കാര്യങ്ങൾ മാനേജ് ചെയ്യുന്ന ,ബെന്നിയുടെ കാര്യത്തിൽ ആണെങ്കിൽ പ്രത്യേകിച്ചും ,ഉമ്മൻ ചാണ്ടിയെ ചിത്രത്തിൽ കാണുന്നുമില്ല .

എന്താണ് ബെന്നി ബെഹനാൻ ധൃതി പിടിച്ച് ഇന്ന് വാർത്താ സമ്മേളനം നടത്തിയത് ?ഏവർക്കും കൗതുകം ഉണർത്തുന്ന കാര്യമാണത് .അതിനു പിന്നിലൊരു കഥ ഉണ്ട് .

ബെന്നി ബെഹനാന് ആദ്യ ഘട്ടത്തിൽ സീറ്റ് നിഷേധിച്ചത് ഹൈക്കമാൻഡ് ആണെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്നു .ഈ വിഷയത്തിലെ ആശയക്കുഴപ്പം തീർക്കാൻ രാഹുൽ ഗാന്ധി തന്നെ മുൻകൈ എടുത്താണ് ബെന്നി ബെഹനാനെ യു ഡി എഫ് കൺവീനർ ആക്കിയത് .ഈ കൺവീനർ സ്ഥാനം ഒഴിയുമോ എന്ന് അദ്ദേഹത്തിന്റെ നേതാവ് തന്നെ ചോദിച്ചാലോ ?

എ ഗ്രൂപ്പിലെ തന്നെ ചിലരുടെ പ്രചാരണമാണ് ബെന്നിയെ പെട്ടെന്ന് വാർത്താസമ്മേളനം വിളിക്കാൻ പ്രേരിപ്പിച്ചത് .തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ സമുദായ സമവാക്യം ശരിയാക്കാൻ യു ഡി എഫ് കൺവീനർ സ്ഥാനത്ത് ഒരു മാറ്റം വേണം .അത് എംഎം ഹസൻ ആകണമെന്നുള്ള നേതാവിന്റെ നിർദേശം ബെന്നിയെ അമ്പരപ്പിച്ചു .കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും എംപിമാരായിരിക്കെ തന്നെ തൽസ്ഥാനത്ത് ഇരിക്കെ തനിക്കു മാത്രം എന്തിനാണ് മാറ്റാമെന്ന് ബെന്നി ചോദിച്ചാൽ അത്ഭുതമില്ല ബെന്നി തിരഞ്ഞ കോണുകളിൽ നിന്നൊന്നും ഒരു കൈത്താങ്ങ് കിട്ടിയതുമില്ല .

തന്നെ മാറ്റുന്ന കാര്യം കൃത്യമായി മുൻകൂട്ടി പറയാത്തത് ബെന്നിയെ വിഷമിപ്പിച്ചിരിക്കാം .എ ഗ്രൂപ്പിലെ രണ്ടാമൻ ആരെന്നതാണ് ഇപ്പോഴത്തെ പ്രശ്നം .ബെന്നി ബെഹനാനോ കെ സി ജോസഫോ ?ഈ ചോദ്യത്തിന്റെ ഉത്തരം താമസിയാതെ തന്നെ എ ഗ്രൂപ്പിൽ നിന്ന് കിട്ടും.ബെന്നിയുടെ കലാപക്കൊടിക്ക് ,ബെന്നി അങ്ങിനെ വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും, ഫലമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം .

ഉമ്മൻചാണ്ടിയുമായി അകലാൻ പറ്റാത്ത അടുപ്പം ബെന്നിയ്ക്ക് ഉണ്ടെന്നാണ് ദോഷൈക ദൃക്കുകൾ പറയുന്നത് .അല്ലെങ്കിൽ ബെന്നിയിൽ നിന്ന് അകലാൻ പറ്റാത്ത അടുപ്പം ഉമ്മൻ ചാണ്ടിക്കെന്നും പറയാം .എന്തായാലും എ ഗ്രൂപ്പിലെ സമവാക്യങ്ങൾക്ക് കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് വിലയിരുത്താം .

Back to top button
error: