NEWS

വാഹനാപകടം; സൗദിയില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ ദമാമില്‍ മൂന്നു മലയാളി യുവാക്കള്‍ കാര്‍ അപകടത്തില്‍പെട്ട് തൽക്ഷണം മരിച്ചു. ബാല്യകാല സുഹൃത്തുക്കളാണ് മൂവരും. മുഹമ്മദ് ഷഫീഖ് (22), അന്‍സിഫ് (22), സനദ് (22) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത് മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ സൈതലവി ഹാജി – ഫാത്വിമ ദമ്പതികളൂടെ മകനാണ് മുഹമ്മദ് ഷഫീഖ്. വയനാട് സ്വദേശി അബൂബക്കറിന്റെ മകനാണ് അന്‍സിഫ് (22), കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയുടെ മകനാണ് സനദ് (22).

സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹത്തോടെ രക്ഷിതാക്കളുടെ അനുവാദം വാങ്ങിയാണ് മൂന്ന് പേരും യാത്ര തിരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ദമ്മാം ദഹ്‌റാന്‍ മാളിന് സമീപം ഇവര്‍ ഓടിച്ചിരുന്ന ഹുണ്ടായ് കാര്‍ അപടത്തില്‍ പെട്ടത്. ഹൈവേയില്‍ നിന്ന് പാരല്‍ റോഡിലേക്കിറങ്ങുന്നതിനിടെ നിയന്തണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

മൂവരുടെയും മൃതദേഹങ്ങള്‍ ഇപ്പോള്‍ ദമാം മെഡിക്കല്‍ കോംപ്ലകസ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരുടേയും കുടുംബങ്ങള്‍ സൗദിയിലുണ്ട്. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കുളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് മൂവരും.

Back to top button
error: