TRENDING

ഷൂട്ടിങ് പരിക്കില്‍ കാഴ്ച പോയതിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ ലഹരി ഉപയോഗിച്ചു തുടങ്ങി: ദിഗന്ത്‌

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ കന്നഡ നടന്‍ ദിഗന്തിന്റെ മൊഴി പുറത്ത്. ഷൂട്ടിങ്ങിനിടെ പരുക്കേറ്റ് ഭാഗികമായി കാഴ്ച പോയതിന്റെ സമ്മര്‍ദം മറികടക്കാന്‍ ലഹരി മരുന്ന് ഉപയോഗം തുടങ്ങിയെന്നും എന്നാല്‍ ലഹരി ഇടപാടുകളില്‍ പങ്കില്ലെന്നും കന്നഡ നടന്‍ ദിഗന്ത് മൊഴി നല്‍കിയതായാണ് പുറത്ത് വരുന്ന വിവരം.

നടനെയും ഭാര്യയും നടിയുമായ ഐന്ദ്രിത റേയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പൊലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. അതിനിടെ, രാഗിണിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ല്‍ സ്റ്റുഡന്റ് വീസയില്‍ ബെംഗളൂരുവിലെത്തിയ താന്‍ വീസ കാലാവധി കഴിഞ്ഞും ലഹരി ഇടപാടിനായി ഇവിടെ തുടരുകയായിരുന്നെന്നും അറസ്റ്റിലായ സെനഗല്‍ പൗരന്‍ ലോം പെപ്പര്‍ സാംബ മൊഴി നല്‍കി.

കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമ താരദമ്പതികളായ ദിഗന്തയേയും ഐന്ദ്രിതയേയും ചോദ്യം ചെയ്തത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരായ ഇവര്‍ 2018ലാണ് വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിച്ചിരിക്കുന്നത്.

Back to top button
error: