ചരക്കുസേവന നികുതി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്കു കൂടി നല്‍കണമെന്ന കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യവും ധനമന്ത്രി നിര്‍മല സീതാരാമന് തള്ളി.ഇതോടെ വര്‍ഷംതോറും 12,000ത്തോളം കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടാകും.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 263.95 കോടി രൂപ ചെലവിട്ട റബര്‍ ബോര്‍ഡിന് അഞ്ച് കോടിരൂപയുടെ വര്‍ധനയാണ് ഇക്കുറിയുള്ളത്, 268. 76 കോടി രൂപ. സുഗന്ധവ്യഞ്ജന ബോര്‍ഡിന് പോയ വര്‍ഷം ചെലവിട്ട 115. 50 കോടി രൂപ നിലനിര്‍ത്തിയിട്ടുണ്ട്. കശുവണ്ടി കയറ്റുമതി കൗണ്‍സിലിന് വിഹിതമേയില്ല.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 33.07 കോടി ഇത്തവണ 23.88 കോടിയായി കുറഞ്ഞു.ട്രാവന്‍കൂര്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സിന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 340 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെങ്കിൽ ഇക്കുറി ഒന്നും ഇല്ല.കഴിഞ്ഞ ബജറ്റില്‍ 375 കോടി വകയിരുത്തി 354 കോടി ചെലവിട്ട തേയില ബോര്‍ഡിന് ഈ ബജറ്റില്‍ 132 കോടിയാണ് നീക്കിവെച്ചിട്ടുള്ളത്.
കേരളത്തിന്റെ കാലങ്ങളായുള്ള പല ആവശ്യങ്ങളും ഇപ്പോഴും അംഗീകരിച്ചിട്ടില്ല.റെയിൽവേ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ പൂർണമായും അവഗണിച്ചു. ദേശീയപാതാ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ട 65000 കോടി, കൊച്ചി മെട്രോക്കായി നീക്കിവെച്ച തുക എന്നിവ പുതുതായി വകയിരുത്തുന്ന ഒന്നല്ല.ഇത്തരത്തിൽ പുതുതായി ഒന്നുമില്ലാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം ഉദ്ദേശിച്ചുള്ള, സമസ്ത മേഖലകളിലും വിദേശ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും കടന്നുകയറാൻ അവസരം നൽകുന്ന ഒന്നായി കേന്ദ്ര ബജറ്റ് മാറി.