NEWS

‘ഞാൻ ആരെയും ആരാധിച്ചിട്ടില്ല, എനിക്ക് ആരാധകരും വേണ്ട, ഫാൻസ് സംസ്‌കാരത്തോട് യോജിപ്പും ഇല്ല’ നയം വ്യക്തമാക്കി എം.സ്വരാജ്

ദത്ത് വിവാദത്തിൽ പരാതിക്കാരി അനുപമയേയും കെ.കെ രമ എം.എൽ.എയേയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ‘എം. സ്വരാജ് ഫാൻസ് ‘ എന്ന ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതൊക്കെ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടക്കുന്നതെന്നും ഇതിനോടൊന്നും തെല്ലും യോജിപ്പില്ലെന്നും എം. സ്വരാജ്

ഫേസ്ബുക്കിലെ സ്വന്തം പേരിലുള്ള ഫാന്‍സ് പേജുകള്‍ക്ക് എതിരെ നിലപാട് വ്യക്‌തമാക്കി സി.പി.എം നേതാവ് എം. സ്വരാജ്.
ഫേസ്ബുക്കിലെ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും തന്‍റെ അറിവോ സമ്മതമോ ഇല്ലാത്തതാണെന്ന് എം. സ്വരാജ് വ്യക്തമാക്കി.

ഫാന്‍സ് സംസ്കാര രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്നും തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതെല്ലാം നടക്കുന്നതെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

തന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ്‌ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നതായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള അത്തരം ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണെന്നും സ്വരാജ് കുറിപ്പില്‍ പറയുന്നു. വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ദത്ത് വിവാദത്തിൽ പരാതിക്കാരിയായ അനുപമയേയും കെ.കെ രമ എം.എൽ.എയേയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ‘എം. സ്വരാജ് ഫാൻസ് ‘ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു.

എം.. സ്വരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

“ഫാന്‍ സംസ്കാരത്തിന്റെ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ല. ഇന്നോളം ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല.എന്റെ പേര് ഉപയോഗിച്ചു കൊണ്ട് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിയ്ക്കുന്നതായി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്, ഫാന്‍സ് എന്ന പേരിലും അല്ലാതെയുമൊക്കെ. എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നത്. ഇതിനോടൊന്നും തെല്ലും യോജിപ്പുമില്ല. നവ മാധ്യമങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുകയെന്ന ശൈലി ഇതുവരെ സ്വീകരിച്ചിട്ടില്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് FB പേജിലൂടെ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാറുള്ളത്. പ്രസ്തുത പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമയ്ക്കും വരെ എനിയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനു മാത്രമാണ് ഉത്തരവാദിത്വമുള്ളത്. എന്റെ പേരു കൂടി ചേര്‍ത്തു കൊണ്ട് ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ് ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. എന്നാല്‍ ഇക്കാര്യത്തിലെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.

എം.സ്വരാജ്.”

Back to top button
error: