പിടിച്ചെടുക്കുന്ന യുറേനിയം ഒന്നെങ്കിൽ അമേരിക്ക തന്നെ നശിപ്പിക്കും, അല്ലെങ്കിൽ ഇറാന്റെ സാന്നിദ്ധ്യത്തിൽ നശിപ്പിക്കും- ട്രംപ്!! ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്ന് കരുതുന്നത് അമേരിക്കയുടെ വെറുമൊരു മിഥ്യാബോധം മാത്രം- ഇറാൻ

വാഷിങ്ടൺ: ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക എന്താണു ചെയ്യാനുദ്ധേശിക്കുന്നതെന്ന കാര്യത്തിൽ സുപ്രധാന വിവരം പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുമെന്നാണ് ട്രംപ് ഇപ്പോൾ അവകാശപ്പെട്ടിരിക്കുന്നത്. ‘ഒന്നുകിൽ അമേരിക്കയ്ക്ക് കൈമാറി അവ നശിപ്പിക്കും. അല്ലെങ്കിൽ ഇറാന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും, അവിടെ വെച്ചോ അല്ലെങ്കിൽ മറ്റൊരു സ്വീകാര്യമായ സ്ഥലത്തോ, അറ്റോമിക് എനർജി കമ്മിനെയോ അതിന് തുല്യമായ സ്ഥാപനത്തെയോ സാക്ഷിയായി അവ നശിപ്പിക്കും’ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എന്നാൽ ട്രംപിന്റെ അവകാശവാദത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ഇറാനിയൻ പ്രതിനിധി സംഘം നിലവിൽ ഖത്തറിലാണ് ഉള്ളത്. സമാധാനക്കരാർ സംബന്ധിച്ച ധാരണാപത്രത്തിലൊപ്പിടുന്നതിന് വഴിമുടക്കി നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സന്ദർശനം. എന്നാൽ ഇതിനിടെ യുഎസ് ദക്ഷിണ ഇറാനിൽ ആക്രമണം നടത്തിയത് സമാധാന ചർച്ചകളെ ബാധിക്കുമോ എന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ശത്രുക്കളുടെ അമിതമായ ആവശ്യങ്ങൾക്ക് രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനിയന്റെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് ചർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, ഇറാൻ ഒരു സാഹചര്യത്തിലും സമ്മർദ്ദങ്ങൾക്കും അമിതമായ ആവശ്യങ്ങൾക്കും വഴങ്ങില്ലെന്നും പെസെഷ്കിയാൻ പറഞ്ഞു.
മാത്രമല്ല ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാമെന്ന് കരുതുന്നത് വെറുമൊരു മിഥ്യാബോധം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ഇന്ത്യയിൽ സന്ദർശനത്തിലുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്നും അറിയിച്ചു.






