ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്… അഭിസംബോധന ചെയ്ത് പ്രോടേം സ്പീക്കർ ജി സുധാകരൻ!! എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ സഭയിൽ തുടങ്ങി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.
ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നു പറഞ്ഞായിരുന്നു പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ജി സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
രണ്ടാമതായി പാറക്കൽ അബ്ദുല്ലയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂവരും ദൈവനാമത്തിലാണ് സത്യപ്രതിജ്‍ഞ ചെയ്തത്. കെകെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. എംഎസ് അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തപ്പോൾ കന്നട ഭാഷയിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെയാണ് സുധാകരൻ സത്യവാചകം ചൊല്ലിയത്. അമ്പലപ്പുഴ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 22-ാം തീയതിയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്.





