14 മാസം മുൻപ് കരാർ അവസാനിച്ചിട്ടും മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കാർബൊറാണ്ടം യൂണിവേഴ്സലിന് സർക്കാർ അനുവാദം, യൂണിറ്റ് ഒന്നിന് 40 പൈസയുണ്ടായിരുന്ന വൈദ്യുതി 10-14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ സ്വകാര്യ കമ്പനികൾക്ക് വിറ്റു, സർക്കാരിന് നഷ്ടം 56 കോടി!! ഒത്താശ ചെയ്തത് സർക്കാരും വൈദ്യുതി ബോർഡും- ചെന്നിത്തല

തിരുവനന്തപുരം: കരാർ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാർബൊറാണ്ടം യൂണിവേഴ്സൽ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും ഒത്താശ ചെയ്തതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയുടെ ബൂട്ട് കരാർ 2024 ഡിസംബർ 31 ന് അവസാനിച്ചതാണ്. അന്ന് ഈ വൈദ്യുതി പദ്ധതിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വൈദ്യുത ബോർഡിന് കൈമാറുന്നതിനു പകരം 14 മാസം കൂടി ഇവിടെനിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വിൽക്കാൻ കാർബൊറാണ്ടത്തിന് സർക്കാർ അനുമതി നൽകിയതിലൂടെ ബോർഡിന് 56 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതോടെ കരാർ കഴിഞ്ഞിട്ടും കഴിഞ്ഞ 14 മാസങ്ങളായി ഈ കമ്പനി മണിയാർ ജലവൈദ്യുത പദ്ധതി അനധികൃതമായി കൈവശം വെച്ച് വൻതോതിൽ വൈദ്യുതോൽപാദനം നടത്തി സ്വകാര്യ കമ്പനികൾക്ക് ഉയർന്ന തുകയ്ക്ക് വിൽക്കുകയാണ്.
നിയമപ്രകാരം വൈദ്യുത ബോർഡുമായുള്ള കരാർ 2024 ഡിസംബർ 31ന് അവസാനിച്ചതോടെ ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ആർക്കുവേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യം കാർബോറണ്ടത്തിന് ലഭിച്ചു. ഇവിടെ ഒരു യൂണിറ്റിന് ഉത്പാദനചെലവ് 40 പൈസയിൽ താഴെയാണ്. ഈ വൈദ്യുതിയാണ് യൂണിറ്റ് ഒന്നിന് 10-14 രൂപയ്ക്ക് വരെ പീക്ക് അവറുകളിൽ വിറ്റ് കമ്പനി കൊള്ളലാഭം ഉണ്ടാക്കിയത്.
എന്നാൽ ഈ സമയം കേരളത്തിന് ആവശ്യമായ വൈദ്യുതി ഇല്ലാതെ വൈദ്യുത ബോർഡ് വൻ തുകയ്ക്കാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിക്കൂട്ടിയത്. മൊത്തം 12 മെഗാവാട്ടാണ് ഈ പദ്ധതിയുടെ ഇൻസ്റ്റാൾഡ് കപ്പാസിറ്റി. 12,000 യൂണിറ്റ് വൈദ്യുതി മണിക്കൂറിൽ ഉൽപാദിപ്പിക്കാൻ ഈ നിലയത്തിന് ആകും. ബോർഡിന്റെ നിയന്ത്രണത്തിലാണെങ്കിൽ 40 പൈസയ്ക്ക് ഉല്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നഷ്ടപ്പെട്ടത്. കേരളത്തിൻറെ വൈദ്യുത സാഹചര്യം അത്യന്തം പരിതാപകരമായിരിക്കുന്നതിനാൽ സർക്കാർ ഈ വൈദ്യുത പദ്ധതി തിരിച്ചെടുക്കാൻ ഉത്തരവ് നൽകിയെങ്കിലും ഇതുവരെ ബോർഡ് ഇതിൻറെ നിയന്ത്രണം ഏറ്റെടുത്തില്ല.
ഇവിടെ പച്ചയായ പകൽക്കൊള്ളയാണ് നടക്കുന്നത്. പിണറായി വിജയനും മന്ത്രി കൃഷ്ണൻകുട്ടിയും വൈദ്യുത ബോർഡും ഈ പകൽക്കൊള്ളയ്ക്കു കൂട്ടുനിൽക്കുകയാണ്. ഈ പദ്ധതി തിരിച്ചെടുക്കാൻ ഇത്രയും വൈകിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു.






