Breaking NewsKeralaLead News

രാത്രിയിൽ അമ്മയ്ക്കൊപ്പം കിണറ്റുകരയിൽ നിന്ന് കുളിക്കുകയായിരുന്ന നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു, കുഞ്ഞിന്റെ തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകൾ, പിന്നാലെ നായ ചത്ത നിലയിൽ, മറ്റ് രണ്ട് പേർക്കുകൂടി നായയുടെ കടിയേറ്റു

കോടഞ്ചേരി: രാത്രിയിൽ അമ്മയ്ക്കൊപ്പം കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ പ്രദേശത്ത് കണ്ടെത്തി. കുട്ടിയെ ഉടൻതന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകളുണ്ട്.

നായയുടെ ജഡം പൂക്കോട് വെറ്ററിനറി കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി പേവിഷബാധ ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ, ജഡം ജീർണാവസ്ഥയിൽ ആയിരുന്നതിനാൽ പരിശോധനാ ഫലം ലഭിച്ചില്ല. ഇതിനിടെ കുറേക്കാലമായി നായ കഴിയുന്ന വീടിന്റെ ഉടമസ്ഥൻ ഉൾപ്പെടെ രണ്ടുപേർക്കും കടിയേറ്റിട്ടുണ്ട്.

Signature-ad

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തുമണിയോടടുത്ത് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികൾ നായയുടെ പിടിയിൽനിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും ചെറുതും വലുതുമായ ഒട്ടേറെ മുറിവുകളുണ്ട്.

കുട്ടിയുടെ വീട് പഞ്ചായത്ത് അധികൃതരും ലിന്റോ ജോസഫ് എംഎൽഎയും സന്ദർശിച്ചു. പരിശോധനാഫലം വ്യക്തമാകാത്ത പശ്ചാത്തലത്തിൽ നായക്ക് പേവിഷബാധ ഉള്ളതായി കരുതി തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: