വനിത ബില്ല് പാസാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു, കോൺഗ്രസ് അടക്കം കക്ഷികൾ നടത്തിയത് ഭ്രൂണഹത്യ, 21-ാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം മനസിലാക്കുന്നവർ, പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾക്ക് കിട്ടും- പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വിഷയം സംസാരിക്കാനാണ് താൻ വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിത ബില്ല് പാസാകാത്തതിൽ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു. ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. പാർലമെൻറിൽ ബില്ലിൻ്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകൾ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ എല്ലാം മനസിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികൾക്ക് കിട്ടുമെന്നും മോദി പറഞ്ഞു. വനിതാ ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്ത്രീകൾ ഈ അപമാനത്തിന് മാപ്പു നൽകില്ല. ആരിൽ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ നൽകാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 ൽ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. മാത്രമല്ല പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സത്യസന്ധമായ നീക്കമാണ് സർക്കാർ നടത്തിയത്. നാരീശക്തി വന്ദൻ നിയമം കാലഘട്ടത്തിൻറെ ആവശ്യമാണ്. എല്ലാ മേഖലകൾക്കും ഒരേ ശക്തി നൽകാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.
മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ ശക്തി കൂട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. എന്നാൽ കോൺഗ്രസ് അടക്കം കക്ഷികൾ നടത്തിയത് ഭ്രൂണഹത്യയാണ്. ഭ്രൂണഹത്യയിൽ കോൺഗ്രസും ടിഎംസിയും ഡിഎംകെയും കുറ്റവാളികളാണ്. കോൺഗ്രസ് പല വട്ടം ബില്ല് പാസ്സാകാതിരിക്കാൻ ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിച്ചത്. കോൺഗ്രസ് പഴയ തെറ്റുകൾ ആവർത്തിക്കില്ലെന്നാണ് കരുതിയത്. സ്ത്രീകളുടെ കൂടെ നിൽക്കാനുള്ള അവസരം കോൺഗ്രസ് കളഞ്ഞുകുളിച്ചു. കോൺഗ്രസ് ഇന്ന് പ്രാദേശിക പാർട്ടികളെ ആശ്രയിക്കുന്ന പരാദജീവിയാണ്. എന്നാൽ പ്രാദേശിക പാർട്ടികൾ വളരുന്നത് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.
കുടുംബ പാർട്ടികൾ അവരുടെ കുടുംബത്തിന് പുറത്തുള്ളവർ ഉയരാൻ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ സ്ത്രീശക്തി കോൺഗ്രസിനും സഖ്യകക്ഷികൾക്കും മാപ്പു നൽകില്ല. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ കഴിവ് തെളിയിച്ച അനേകം വനിതകളുണ്ട്. അതുപോലെ മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകൾ ഒരേ അനുപാതത്തിൽ ഉയരുമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. കോൺഗ്രസിൻ്റെ കൂടെ നിന്ന പ്രാദേശിക പാർട്ടികൾ സ്വന്തം സംസ്ഥാനങ്ങളിലെ ജനങ്ങളെ കബളിപ്പിച്ചുവെന്നും മോദി പറഞ്ഞു.
തമിഴ്നാട്ടിലും ബംഗാളിലും കൂടുതൽ എംപിമാരെയും എംഎൽഎമാരെയും തെരഞ്ഞെടുക്കാനാവുമായിരുന്നു. സമാജ് വാദി പാട്ടി ലോഹ്യാവാദം പൂർണ്ണമായും കൈവിട്ടു. ഏറ്റവും വലിയ പരിഷ്ക്കരണ വിരുദ്ധ പാർട്ടിയാണ് കോൺഗ്രസെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്ക്കരണം എന്ന് കേൾക്കുമ്പോൾ തന്നെ കോൺഗ്രസ് തടസപ്പെടുത്തുമെന്നും മാവോയിസം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെയും കോൺഗ്രസ് എതിർക്കുന്നു. കോൺഗ്രസിൻ്റെ നിഷേധ രാഷ്ട്രീയത്തിനെതിരെയാണ് ഈ പോരാട്ടം. എല്ലാ സ്ത്രീകളും ദുഖിതരാണെന്നറിയാം. താനും ദുഖിതനാണ്. ബില്ലിന് 66 ശതമാനം വോട്ട് കിട്ടിയില്ല. എന്നാൽ നൂറു ശതമാനം സ്ത്രീകളും കൂടെയുണ്ടെന്നറിയാം. ഇനിയും അവസരം വരുമെന്നും ഈ ശ്രമം അവസാനിപ്പിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.






