നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ, സംഭവത്തിൽ ദുരൂഹത

മുംബൈ: ലൈംഗിക പീഡനക്കേസുകളിൽ അറസ്റ്റിലായ ക്യാപ്റ്റനെന്നു വിളിപ്പേരുള്ള വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. അശോഖ് ഖരാത്തിന്റെ ബിസിനസ് പങ്കാളികൂടിയായ ജിതേന്ദ്ര ഷെൽക്കേ (55), ഭാര്യ അനുരാധ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇവരുടെ മകനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ- നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേയിൽ ധോത്രെയിലാണ് അപകടമുണ്ടായത്. ജിതേന്ദ്ര ഷെൽക്കെയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.
അതേസമയം വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയാണ് ജിതേന്ദ്ര ഷെൽക്കേ. അശോക് ഖരാത്തിന്റെ ഒട്ടേറെ ബിസിനസ് സംരംഭങ്ങളിൽ ഇയാൾക്ക് പങ്കാളിത്തമുണ്ട്. അശോക് ഖരാത്ത് സ്ഥാപിച്ച ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ജിതേന്ദ്ര ഷിൽക്കേയുടെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അപകടത്തിൽ ദുരൂഹതകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും എൻസിപി എംഎൽഎ രോഹിത് പവാർ ആവശ്യപ്പെട്ടു.
ഖരാത്തിന്റെ വെളിപ്പെടാത്ത ദുഷ്പ്രവൃത്തികൾ പുറത്തുവരാതിക്കാനായി ആസൂത്രണംചെയ്ത അപകടമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ല. അപകടത്തിൽ വിശദമായ അന്വേഷണം വേണം. മാത്രമല്ല, അശോക് ഖരാത്തുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ഇനിയും പുറത്തുവരാനുള്ളതിനാൽ ഇയാളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിതേന്ദ്ര ഷിൽക്കേയുടെ അപകടമരണം അവിശ്വസനീയമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സുഷമ അന്ധാരെ പറഞ്ഞു. ഖരാത്തുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളുടെ ജീവൻ അപകടത്തിലായേക്കാമെന്നും സുഷമ അന്ധാരെ പ്രതികരിച്ചു.






