കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്!!

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് പരിശോധനയ്ക്കു ശേഷം ആശുപത്രി വിട്ടു. തൊടുപുഴയിൽ അറസ്റ്റിലായ സംവിധായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പോലീസ് നീക്കം. ഇതിനിടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതാണ് കാരണമെന്നായിരുന്നു കരുതിയത്. പരിശോധനയ്ക്കൊടുവിൽ രക്തസമ്മർദ്ദം സാധാരണനിലയിലായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആശുപത്രിയിൽനിന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സംവിധായകന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം ആശുപത്രിയിൽനിന്ന് എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയപ്പോൾ വ്യാജപരാതിയെന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്.
സ്വന്തം സിനിമാ സെറ്റിൽ യുവനടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സംവിധായകനും നടനുമായ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാർ തടഞ്ഞുനിർത്തി ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കൊച്ചി പോലീസിന് കൈമാറി.
രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവനിൽ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സിറ്റി പോലീസ് കമ്മിഷണർക്കാണ് പരാതി ലഭിച്ചത്.
കമ്മിഷണറുടെ നിർദേശപ്രകാരം എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ട് ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത്കരിച്ചു.






