Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsWorld

കശ്മീര്‍ താഴ്വരയില്‍ ഇറാന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ്; ദുരുപയോഗം ചെയ്യപ്പെടുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍; ഇടനിലക്കാരുടെ വിവരങ്ങള്‍ പുറത്ത്; ക്രൗഡ് ഫണ്ടിംഗ് മുതല്‍ വീടു തോറുമുള്ള പിരിവു വരെ; ആഭരണങ്ങള്‍ക്ക് കണക്കില്ല

കശ്മീര്‍: ഇറാന് വേണ്ടി കശ്മീര്‍ താഴ്വരയില്‍ വന്‍തോതില്‍ പണപ്പിരിവ് നടക്കുന്നെന്നു വിവരം. ഈ ഫണ്ട് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിതിരിച്ചുവിടാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. മാനുഷിക ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ഇറാനിയന്‍ എംബസി ആഹ്വാനം ചെയ്തതിന് പിന്നാലെ ഇതുവരെ 17.91 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ ബദ്ഗാമില്‍നിന്ന് മാത്രം 9.5 കോടി രൂപ ലഭിച്ചു.

ഇടനിലക്കാരുടെ ശൃംഖലയും സംശയാസ്പദമായ നിരവധി സംഘടനകളും ഈ പണത്തിന്റെ വലിയൊരു ഭാഗം വ്യക്തിഗത ലാഭത്തിനോ താഴ്വരയിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി തട്ടിയെടുക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്‌ഐഎ) സംശയിക്കുന്നു.

Signature-ad

‘പണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും നല്ല മനസോടെയാണ് സംഭാവന നല്‍കുന്നത്. നേരിട്ട് ഇറാനിയന്‍ എംബസിയില്‍ പണം നല്‍കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല, കാരണം അത് ഇറാനിലെത്തും. എന്നാല്‍, പല ഇടനിലക്കാരും സംശയാസ്പദമായ സംഘടനകളും പണമായി ഫണ്ട് ശേഖരിക്കുന്നുണ്ട്, ഇത് എംബസിയില്‍ എത്തിയേക്കില്ല’- ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

സംശയാസ്പദമായ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത്

ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് എസ്ഐഎ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സംശയാസ്പദമായ വ്യക്തികളുടെ പേരുകളും പുറത്തുവന്നു. ഇറാനില്‍ നിന്ന് വരുന്ന പണം ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹക്കീം സജാദ് എന്ന വ്യക്തി വഴി നിരവധി ഷിയാ പുരോഹിതന്മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടി. ഗന്ദര്‍ബാല്‍ സ്വദേശിയായിരുന്ന സയ്യിദ് റുഹോള റിസ്വിയാണ് ഇതില്‍ ഒരാള്‍. ഇയാള്‍ ഇപ്പോള്‍ ഇറാന്റെ പര്‍ദേസന്‍ അന്ദിഷ മൈതാനത്താണ് താമസിക്കുന്നത്. ഈ സാമ്പത്തിക ശൃംഖലയില്‍ റിസ്വിക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. നേരത്തെ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി എന്നാരോപിച്ച് നിലവില്‍ ജയിലില്‍ കഴിയുന്ന ഹക്കീം സജാദിന്റെ ഭാര്യാസഹോദരനാണ് റിസ്വി. ഇറാനില്‍ നിന്ന് എത്തുന്ന പണം പ്രാദേശിക ഷിയ മുസ്ലിം പുരോഹിതന്മാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല സജാദിനായിരുന്നു.

ബര്‍ക്കത്തി സംഭവം പരാമര്‍ശിച്ച് എസ്ഐഎ

ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന മൗലവി സര്‍ജന്‍ ബര്‍ക്കത്തിയുടെ കേസ് ഈ സാഹചര്യത്തില്‍ എസ്ഐഎ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 2016-ല്‍ ബുര്‍ഹാന്‍ വാനിയുടെ മരണശേഷം ഇന്ത്യ വിരുദ്ധ പ്രസംഗങ്ങളിലൂടെ അക്രമത്തിനു പ്രേരിപ്പിച്ച ബര്‍ക്കത്തി, ക്രൗഡ് ഫണ്ടിംഗിലൂടെ 1.5 കോടി രൂപ സമാഹരിച്ചിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്കായി സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ താഴ്വരയിലുള്ളവരോട് വൈകാരികമായി അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിന്റെ മറവില്‍ പുരോഹിതന്‍ വന്‍തോതില്‍ പണം സമാഹരിക്കുക മാത്രമല്ല, തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് പണം വെളുപ്പിക്കുകയും ചെയ്തതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഈ ഫണ്ട് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചതായും കരുതുന്നു.

ശക്തമായ നടപടി

തട്ടിപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ-മത നേതാക്കളെ സമീപിച്ചിട്ടുണ്ട്. വീടുതോറുമുള്ള പണപ്പിരിവ് കര്‍ശനമായി പരിശോധിക്കാനും നിരീക്ഷിക്കാനും എസ്ഐഎ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഏകീകരണം, വിഘടനവാദ പ്രചാരണം, വര്‍ഗീയവല്‍ക്കരണ സംരംഭങ്ങള്‍ തുടങ്ങിയ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഈ നടപടികള്‍ അവശ്യമെന്ന് ഏജന്‍സി കരുതുന്നു.

അതേസമയം, ആഭരണങ്ങള്‍, കന്നുകാലികള്‍, ചെമ്പ് പാത്രങ്ങള്‍ തുടങ്ങിയ പണമിതര ആസ്തികള്‍ ശേഖരിക്കുന്നത് അവയുടെ സംഭരണത്തിലും മൂല്യനിര്‍ണ്ണയത്തിലും കൈമാറ്റത്തിലും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. കൃത്യമായ അക്കൗണ്ടിംഗ് ഇല്ലാത്തതും അംഗീകാരമില്ലാത്ത പണപ്പിരിവുകാരുടെ വര്‍ദ്ധനവും പണം ദുരുപയോഗം ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വീടുതോറുമുള്ള പണപ്പിരിവിന് കൃത്യമായ നിരീക്ഷണ സംവിധാനമില്ലാത്തത് സുരക്ഷാ വെല്ലുവിളികള്‍ക്കും കാരണമാകുന്നു.

‘നേരിട്ട് എംബസിയില്‍ പണം നല്‍കുന്നത് അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു. എന്നാല്‍ പ്രാദേശിക സംഘടനകളെ വിശ്വസിക്കുന്നതില്‍ ആളുകള്‍ക്ക് അബദ്ധം പറ്റാറുണ്ട്. ഇറാന്റെ പേരില്‍ പണം പിരിക്കാന്‍ നിരവധി സംഘടനകള്‍ ഇപ്പോള്‍ രംഗത്തുണ്ട്’- എസ്ഐഎ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ കശ്മീരില്‍ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇറാന്‍ പിന്തുണയുള്ള ഷിയാ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പതാകകള്‍ ഉള്‍പ്പെടെയുള്ള പ്രത്യയശാസ്ത്ര ചിഹ്നങ്ങള്‍ താഴ്വരയില്‍ പ്രത്യക്ഷപ്പെട്ടു. അതിനാല്‍, താഴ്വരയില്‍ സങ്കീര്‍ണ്ണമായ ഒരു തീവ്രവാദ ശൃംഖലയുടെ സാന്നിധ്യം അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

#KashmirNews, #SIA, #TerrorFunding, #MoneyLaundering, #IntelligenceAlert, #IranDonation, #KashmirDonation, #Radicalization, #SeparatistActivities, #Budgam, #Srinagar, #MaulaviSarjanBarkati, #HezbollahFlags, #NationalSecurity, #IndiaToday, #BreakingNews, #KashmirUpdate, #Dailyhunt, #DailyhuntNews, #DailyhuntMalayalam, #GoogleNews, #GoogleDiscover, #TrendingNews, #MalayalamNews, #InternalSecurity, #KashmirConflict

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: