48 മണിക്കൂര്‍ മുമ്പ് നെതന്യാഹുവിന്റെ ഫോണ്‍കോള്‍ എത്തി; ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടു; അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചത് ഇസ്രയേല്‍ തന്നെയെന്ന് റിപ്പോര്‍ട്ട്; ഖമേനിയുടെ മീറ്റിംഗിനെ കുറിച്ച് വിവരം നല്കി, ഭരണമാറ്റം കൊണ്ടുവരാമെന്നും വിശ്വസിപ്പിച്ചു

വാഷിംഗ്ടണ്‍/ജെറൂസലേം: ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇറാനെ പൊടുന്നനെ ആക്രമിക്കാനുള്ള കാരണം 48 മണിക്കൂര്‍ മുമ്പ് നെതന്യാഹു ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ഇതുവരെ എതിര്‍ത്ത തരത്തിലുള്ള ആക്രമണത്തെക്കുറിച്ചാണ് നെതന്യാഹു സംസാരിച്ചതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിന്റെ പ്രധാന സഹായികളും ഉടന്‍ തന്നെ ടെഹ്റാനിലെ അദ്ദേഹത്തിന്റെ കോമ്പൗണ്ടില്‍ യോഗം ചേരുമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ ലഭിച്ച ഇന്റലിജന്‍സ് ബ്രീഫിംഗുകളില്‍ നിന്ന് ട്രംപിനും നെതന്യാഹുവിനും അറിയാമായിരുന്നു. ഇത് അവരെ ഒരു ‘ഡെകാപിറ്റേഷന്‍ സ്ട്രൈക്കിനു’ള്ള (തലപ്പത്തുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണം) തീരുമാനത്തിലെത്തിച്ചു. ഒരു രാജ്യത്തിന്റെ ഉന്നത നേതാക്കള്‍ക്കെതിരായ ഇത്തരത്തിലുള്ള ആക്രമണം ഇസ്രായേലികള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും അമേരിക്കയ്ക്ക് ഇങ്ങനെയൊരു രീതിയില്ല.
എന്നാല്‍, ശനിയാഴ്ച രാത്രി ഖമേനി നടത്തേണ്ടിയിരുന്ന യോഗം ശനിയാഴ്ച രാവിലെയിലേക്ക് മാറ്റിയതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ സൂചിപ്പിച്ചു എന്ന് കോളിനെക്കുറിച്ചു വിവരം ലഭിച്ച മൂന്ന് പേര് പറഞ്ഞു. ഇത്തരമൊരു ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
പതിറ്റാണ്ടുകളായി താന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു ഓപ്പറേഷനുമായി മുന്നോട്ട് പോകാന്‍ ഉറച്ച നെതന്യാഹു, ഖമേനിയെ വധിക്കാനും ട്രംപിനെ വധിക്കാനുള്ള ഇറാന്റെ മുന്‍ ശ്രമങ്ങള്‍ക്ക് പകരം വീട്ടാനും ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കില്ലെന്ന് വാദിച്ചു. ട്രംപ് സ്ഥാനാര്‍ത്ഥിയായിരുന്ന 2024-ല്‍ ഇറാന് ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന കൊലപാതക പദ്ധതിയും ഫോണിലൂടെ ഓര്‍മിപ്പിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പകരമായി ട്രംപിനെ വധിക്കാന്‍ പാകിസ്ഥാന് പൗരനെ അമേരിക്കയില്‍ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതായി നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.
ഫോണ്‍ കോള്‍ നടന്ന സമയമായപ്പോഴേക്കും ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ട്രംപ് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും, എപ്പോള്‍ അല്ലെങ്കില്‍ ഏത് സാഹചര്യത്തില്‍ അമേരിക്ക ഇതില്‍ പങ്കുചേരുമെന്ന് തീരുമാനിച്ചിരുന്നില്ലെന്ന് ആഭ്യന്തര ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വൃത്തങ്ങള്‍ പറഞ്ഞു. യു.എസ് സൈന്യം ആഴ്ചകളായി ഈ മേഖലയില്‍ സാന്നിധ്യം വര്‍ദ്ധിപ്പിച്ചിരുന്നു, ഇത് എപ്പോള്‍ പ്രസിഡന്റ് മുന്നോട്ട് പോകാന്‍ തീരുമാനിക്കും എന്നതിന്റെ പ്രശ്നം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മോശം കാലാവസ്ഥ കാരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചിരുന്ന ഒരു തീയതി ഒഴിവാക്കിയിരുന്നു.
ആക്രമണം നടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനിടയില്‍ നെതന്യാഹുവിന്റെ വാദം ട്രംപിനെ എങ്ങനെ സ്വാധീനിച്ചുവെന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫെബ്രുവരി 27-ന് ‘ഓപ്പറേഷന് എപ്പിക് ഫ്യൂറി’യുമായി മുന്നോട്ട് പോകാന്‍ സൈന്യത്തിന് അന്തിമ ഉത്തരവ് നല്കാന് ട്രംപിനെ പ്രേരിപ്പിച്ച ഘടകം ഈ ഫോണ്‍ കോള്‍ ആയിരുന്നെന്നും സോഴ്സുകള്‍ വിശ്വസിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളും പല ഇറാനികളും വെറുക്കുന്ന ഇറാനിയന്‍ നേതൃത്വത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിലൂടെ ട്രംപിന് ചരിത്രം കുറിക്കാനാകുമെന്ന് നെതന്യാഹു വാദിച്ചു. ഇറാനികള്‍ തെരുവിലിറങ്ങുമെന്നും, 1979 മുതല്‍ രാജ്യം ഭരിക്കുന്നതും ആഗോള ഭീകരതയുടെയും അസ്ഥിരതയുടെയും പ്രധാന ഉറവിടവുമായ ദൈവാധിപത്യ സംവിധാനത്തെ അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തെ ബോംബുകള്‍ ഫെബ്രുവരി 28-ന് പതിച്ചു. ഖമേനി കൊല്ലപ്പെട്ടതായി അന്ന് വൈകുന്നേരം ട്രംപ് പ്രഖ്യാപിച്ചു. പ്രതികരണത്തിനായുള്ള അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി, വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി ട്രംപും നെതന്യാഹുവും തമ്മിലുള്ള കോളിനെക്കുറിച്ച് നേരിട്ട് പരാമര്‍ശിച്ചില്ല. സൈനിക നടപടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ‘ഇറാനിയന്‍ ഭരണകൂടത്തിന്റെ ബാലിസ്റ്റിക് മിസൈല്‍ ഉല്‍പ്പാദന ശേഷി നശിപ്പിക്കാനും ഇറാനിയന്‍ ഭരണകൂടത്തിന്റെ നാവികസേനയെ തുടച്ചുനീക്കാനും പ്രോക്സികളെ ആയുധമണിയിക്കാനുള്ള അവരുടെ കഴിവ് അവസാനിപ്പിക്കാനും ഇറാന് ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പാക്കാനുമാണ്’ എന്ന് അവര്‍ പറഞ്ഞു.
നെതന്യാഹുവിന്റെ ഓഫീസോ ഇന്റര്‍നാഷണല്‍ യു.എന്‍ പ്രതിനിധിയോ പ്രതികരണത്തിനായുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിച്ചില്ല. വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ നെതന്യാഹു ‘ഇസ്രായേല്‍ എങ്ങനെയോ അമേരിക്കയെ ഇറാനുമായുള്ള സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചു’ എന്ന അവകാശവാദത്തെ ‘വ്യാജവാര്‍ത്ത’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ‘പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആരെങ്കിലും നിര്‍ദ്ദേശിക്കുമെന്ന് ആരെങ്കിലും ശരിക്കും കരുതുന്നുണ്ടോ? വെറുതെ വിടൂ’ എന്നും അദ്ദേഹം പറഞ്ഞു.
ആക്രമിക്കാനുള്ള തീരുമാനം തന്റേത് മാത്രമാണെന്ന് ട്രംപ് പരസ്യമായി പറഞ്ഞിട്ടുണ്ട്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടിംഗ് പ്രകാരം, നെതന്യാഹു ട്രംപിനെ യുദ്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് സൂചിപ്പിക്കുന്നില്ല. എന്നാല്‍ ഇസ്രായേല്‍ നേതാവ് ഫലപ്രദമായ ഒരു വക്താവാണെന്നും, ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഇറാനിയന്‍ നേതാവിനെ വധിക്കാനുള്ള അവസരം ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ വാദങ്ങള്‍ പ്രസിഡന്റിനെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജൂണിലെ ആക്രമണം
തന്റെ ആദ്യ ഭരണകൂടത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന വിദേശനയത്തെ അടിസ്ഥാനമാക്കിയാണ് ട്രംപ് 2024-ല്‍ പ്രചാരണം നടത്തിയത്, ഇറാനുമായി യുദ്ധം ഒഴിവാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും നയതന്ത്രപരമായി കൈകാര്യം ചെയ്യാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടതോടെ, ട്രംപ് ആക്രമണത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയെന്ന് വൈറ്റ് ഹൗസ് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്നുപേര്‍ പറഞ്ഞെന്നും റോയിട്ടേഴിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ ആക്രമണം ജൂണില്‍ നടന്നു; ഇസ്രായേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈല്‍ സൈറ്റുകളും ബോംബിട്ടു നശിപ്പിക്കുകയും നിരവധി ഇറാനിയന്‍ നേതാക്കളെ വധിക്കുകയും ചെയ്തു. യു.എസ് സേന പിന്നീട് ആക്രമണത്തില്‍ പങ്കുചേര്‍ന്നു, 12 ദിവസത്തിന് ശേഷം ആ സംയുക്ത ഓപ്പറേഷന് അവസാനിച്ചപ്പോള്‍, അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങളെ ‘തകര്‍ത്തു കളഞ്ഞു’ എന്ന് ട്രംപ് പരസ്യമായി സന്തോഷം പ്രകടിപ്പിച്ചു.
എങ്കിലും മാസങ്ങള്‍ക്ക് ശേഷം, കൂടുതല്‍ മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കാനും ഇറാന് ആണവായുധം നിര്‍മ്മിക്കാനുള്ള കഴിവ് നേടുന്നത് തടയാനും ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ വ്യോമാക്രമണത്തെക്കുറിച്ച് യു.എസും ഇസ്രായേലും തമ്മില്‍ ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. ഇസ്രായേലിലേക്ക് ആവര്‍ത്തിച്ച് മിസൈലുകള്‍ തൊടുക്കുകയും സായുധ പ്രോക്സി ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന കടുത്ത ജിയോപൊളിറ്റിക്കല്‍ ശത്രുവായ ഖമേനിയെ വധിക്കാനും ഇസ്രായേലികള്‍ ആഗ്രഹിച്ചു. 2023 ഒക്ടോബര്‍ 7-ന് ഗാസയില്‍ നിന്ന് മിന്നലാക്രമണം നടത്തിയ ഹമാസിനും ലെബനന് ആസ്ഥാനമായുള്ള ഹിസ്ബുള്ളയ്ക്കും സഹായം ഇറാനാണ്.
തങ്ങള്‍ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുമെന്ന അനുമാനത്തിലാണ് ഇറാനെതിരായ ആക്രമണം ആസൂത്രണം ചെയ്യാന്‍ തുടങ്ങിയതെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് മാര്‍ച്ച് 5-ന് ഇസ്രായേലിന്റെ എന്‍12 ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഡിസംബറില്‍ ഫ്ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റ് സന്ദര്‍ശിച്ചപ്പോള്‍, ജൂണിലെ സംയുക്ത ഓപ്പറേഷന്റെ ഫലത്തില്‍ താന്‍ പൂര്‍ണ സംതൃപ്തനല്ലെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞതായി ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവുള്ള രണ്ട് പേര് പറഞ്ഞു. മറ്റൊരു ബോംബിംഗിനു താന്‍ തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചു, എന്നാല്‍ നയതന്ത്ര ചര്‍ച്ചകളുടെ മറ്റൊരു ഘട്ടത്തിന് കൂടി ശ്രമിക്കാനും അദ്ദേഹം ആഗ്രഹിച്ചു.
രണ്ട് സംഭവങ്ങള്‍ ഇറാനെ വീണ്ടും ആക്രമിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതായി നിരവധി യു.എസ്, ഇസ്രായേല്‍ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പറയുന്നു. ജനുവരി 3-ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കാരക്കാസില്‍ പിടികൂടാനുള്ള യു.എസ് ഓപ്പറേഷന് – അമേരിക്കന്‍ മരണങ്ങളൊന്നുമില്ലാതെ ദീര്‍ഘകാല ശത്രുവിനെ അധികാരത്തില്‍ നിന്ന് മാറ്റിയത് – ഇത്തരം വലിയ സൈനിക നീക്കങ്ങള്‍ യു.എസ് സേനയ്ക്ക് വലിയ പ്രത്യാഘാതങ്ങളില്ലാതെ ചെയ്യാമെന്ന് തെളിയിച്ചു. അതേ മാസത്തില്‍ തന്നെ ഇറാനില്‍ വന്‍തോതിലുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, ഇത് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ക്രൂരമായ പ്രതികരണത്തിന് കാരണമായി, ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ സഹായിക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു, പക്ഷേ ഉടനടി പരസ്യമായി ഒന്നും ചെയ്തില്ല.
എങ്കിലും രഹസ്യമായി, ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സും (ഐഡിഎഫ്) സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) എന്ന് വിളിക്കപ്പെടുന്ന യു.എസ് സൈന്യത്തിന്റെ മിഡില്‍ ഈസ്റ്റ് കമാന്‍ഡും തമ്മിലുള്ള സഹകരണം ശക്തമായി. രഹസ്യ കൂടിക്കാഴ്ചകളില്‍ സംയുക്ത സൈനിക ആസൂത്രണം നടന്നതായി രണ്ട് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികം താമസിയാതെ, നെതന്യാഹുവിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍, ഇറാന്റെ വര്‍ദ്ധിച്ചുവരുന്ന ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെക്കുറിച്ച് അദ്ദേഹം ട്രംപിനെ ധരിപ്പിച്ചു. ഈ പദ്ധതി ഒടുവില്‍ അമേരിക്കന്‍ മാതൃഭൂമിയെ ആക്രമിക്കാനുള്ള കഴിവ് ഇറാന് നേടിയെടുക്കാന്‍ ഇടയാക്കുമെന്ന അപകടവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ചരിത്രപരമായ അവസരം
ഫെബ്രുവരി അവസാനത്തോടെ, പല യു.എസ് ഉദ്യോഗസ്ഥരും പ്രാദേശിക നയതന്ത്രജ്ഞരും ഇറാനെതിരായ യു.എസ് ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി. വിജയകരമായ ആക്രമണത്തിലൂടെ ഇറാന്റെ മിസൈല്‍ പ്രോഗ്രാം തകര്‍ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പെന്റഗണും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ട്രംപിന് വിശദീകരിച്ചു നല്കി.
യു.എസ് പങ്കെടുത്താലും ഇല്ലെങ്കിലും ഇസ്രായേല്‍ ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും, ഇറാന് യു.എസ് ലക്ഷ്യങ്ങള്‍ക്കെതിരെ തിരിച്ചടിക്കുമെന്നും നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോണ്‍ കോളിന് മുമ്പ്, ഫെബ്രുവരി 24-ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തോടു വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ആക്രമണം യു.എസ് നയതന്ത്ര കേന്ദ്രങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും ഗള്‍ഫ് സഖ്യകക്ഷികള്‍ക്കും നേരെ ഇറാന്റെ തിരിച്ചടിക്ക് കാരണമാകുമെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തലായിരുന്നു റൂബിയോയുടെ മുന്നറിയിപ്പിന് പിന്നില്‍.
ഈ പ്രവചനം കൃത്യമായിരുന്നു. ആക്രമണങ്ങള്‍ യു.എസ് സൈനിക ആസ്തികള്‍ക്ക് നേരെ ഇറാനിയന്‍ പ്രത്യാക്രമണങ്ങളിലേക്കും 2,300-ലധികം ഇറാനിയന്‍ സിവിലിയന്മാരുടെയും കുറഞ്ഞത് 13 യു.എസ് സൈനികരുടെയും മരണത്തിലേക്കും നയിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഷിപ്പിംഗ് റൂട്ടുകളിലൊന്ന് അടച്ചുപൂട്ടുന്നതിനും എണ്ണവിലയില്‍ ചരിത്രപരമായ കുതിച്ചുചാട്ടത്തിനും ഇത് കാരണമായി.
ഇറാന്റെ ഉന്നത നേതാക്കളെ വധിക്കുന്നത് വാഷിംഗ്ടണുമായി ചര്‍ച്ചയ്ക്ക് തയ്യാറുള്ള ഒരു സര്‍ക്കാരിനെ ഇറാന്റെ തലപ്പത്തു കൊണ്ടുവരാന്‍ ഇടയാക്കിയേക്കുമെന്ന് ട്രംപിന് വിശദീകരണം ലഭിച്ചിരുന്നു. ആക്രമണത്തിന് അന്തിമ ഉത്തരവ് നല്‍കുന്നതിന് തൊട്ടുമുമ്പ് നെതന്യാഹു ഉന്നയിച്ച പ്രധാന വാദങ്ങളിലൊന്ന് ഈ ഭരണമാറ്റമായിരുന്നു. എന്നാല്‍ ഈ വീക്ഷണം സി.ഐ.എയ്ക്ക് ഉണ്ടായിരുന്നില്ല. ഖമേനി കൊല്ലപ്പെട്ടാല്‍ അദ്ദേഹത്തിന് പകരം കടുത്ത നിലപാടുകാരനായ മറ്റൊരാള്‍ വരുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.
ഖമേനി കൊല്ലപ്പെട്ടതിന് ശേഷം പ്രക്ഷോഭത്തിന് ട്രംപ് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു. യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോഴും മേഖല സംഘര്‍ഷഭരിതമായി തുടരുന്നു, വിപ്ലവ ഗാര്‍ഡുകള്‍ ഇപ്പോഴും തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നു. ദശലക്ഷക്കണക്കിന് ഇറാനികള്‍ ഇപ്പോഴും വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. തന്റെ പിതാവിനേക്കാള്‍ കടുത്ത അമേരിക്കന്‍ വിരുദ്ധനായി കരുതപ്പെടുന്ന ഖമേനിയുടെ മകന് മോജ്താബ ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
#BreakingNews, #LatestNews, #NewsUpdate, #CurrentAffairs, #TrendingNow, #HeadlineNews, #DailyNews, #TopStories, #WorldNews, #LocalNews, #Dailyhunt, #GoogleNews, #DigitalIndia, #InfoHub, #NewsAlert #IndiaNews, #Bharat, #DeshKiKhabaar, #IndianPolitics, #RegionalNews, #StateNews, #CityUpdates, #VocalForLocal, #IndianMedia, #NewIndia #DailyhuntCreator, #DailyhuntApp, #GoogleDiscover, #GoogleSearch, #SEO, #ContentMarketing, #ViralPost






