
ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അസിം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ എന്ന റിപ്പോർട്ട് പ്രകാരം പഠനം കഴിഞ്ഞിറങ്ങിയ 40 ശതമാനം പേർക്കും ജോലിയൊന്നുമില്ലയെന്നാണ്. പഠിച്ചിറങ്ങി ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശമ്പളമുള്ള ജോലിനേടുന്നവർ വളരെ കുറവാണെന്നും പറയുന്നു. 15 മുതൽ 25 വയസ്സുവരെയുള്ളവരിൽ പഠനം പൂർത്തിയായിട്ടും 40 ശതമാനത്തോളം പേർക്കും ജോലിയില്ല. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും തൊഴിൽരഹിതരാണ്.
2004-‘05 മുതൽ 2023 വരെയുള്ള കാലയളവിൽ ബിരുദധാരികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കൂടുതൽപ്പേരിലേക്കെത്തിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഈ കാലയളവിൽ ഏകദേശം 50 ലക്ഷം ബിരുദധാരികൾ ഓരോവർഷവും പഠിച്ചിറങ്ങി. എന്നാൽ, അതിൽ 28 ലക്ഷത്തോളം പേർക്കുമാത്രമേ തൊഴിൽ നേടാനായിട്ടുള്ളൂ. അതിൽത്തന്നെ ചെറിയൊരു വിഭാഗമേ ശമ്പളജോലികളിൽ പ്രവേശിച്ചിട്ടുള്ളൂ.
രാജ്യത്താകെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2010-ൽ ലക്ഷം യുവാക്കൾക്ക് 29 കോളേജ് എന്ന കണക്കിലായിരുന്നത് 2021-ൽ ലക്ഷം യുവാക്കൾക്ക് 45 കോളേജ് എന്ന തലത്തിലേക്കുയർന്നു. 1983 മുതൽ 2017 വരെയുള്ള കണക്കെടുക്കുമ്പോൾ യുവജനങ്ങൾ വിദ്യാഭ്യാസംനേടുന്നത് വർധിച്ചു. ഇതിനൊപ്പം സ്ത്രീകൾക്കിടയിൽ വിദ്യാഭ്യാസം നേടുന്നവർ കൂടി.
അതേസമയം, പുതിയ കണക്കിൽ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ കാരണം യുവാക്കൾ പഠനത്തിൽനിന്ന് പിന്മാറുന്നതായും പറയുന്നു. 2017-ൽ 38 ശതമാനം യുവാക്കൾ വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ 2024-ൽ അത് 34 ശതമാനമായി കുറഞ്ഞു. കുടുംബപ്രാരാബ്ധങ്ങൾ കാരണമാണ് പഠനം തുടരാത്തതെന്നാണ് പകുതിയിലേറെ യുവാക്കളും പറയുന്നതെന്നും സൂചിപ്പിക്കുന്നു.
രാജ്യത്തെ യുവജനങ്ങളുടെ പഠന-തൊഴിൽ രംഗങ്ങളിലെ സ്ഥിതി ചിത്രീകരിക്കുന്നതാണിതെന്നും നയരൂപവത്കരണത്തിൽ അധികൃതർക്ക്പ്ര പുതിയ റിപ്പോർട്ട് പ്രയോജനപ്പെടുത്താമെന്നും റിപ്പോർട്ടിന്റെ ലീഡ് രചയിതാവും സർവകലാശാലയിലെ സാമ്പത്തികവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ റോസാ എബ്രാഹം ചൂണ്ടിക്കാട്ടി.






