ഖമനേയി കൊല്ലപ്പെട്ടതോടെ പുതിയ സുപ്രിം ലീഡർ മൊജ്തബ ഖമനേയിക്ക് ചുറ്റും സുരക്ഷാ വലയം, എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാന്റെ പുതിയ സുപ്രിം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനേയിയുടെ സുരക്ഷയ്ക്കായി എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. പിതാവും മുൻ സുപ്രീം ലീഡറുമായ അയത്തൊല്ല അലി ഖമനേയി അമേരിക്ക–ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതായാണ് വിവരം.
‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നടപടിക്കിടെയാണ് ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ അലി ഖമെനെയിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതേ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ഇറാനിലെ മുതിർന്ന നേതാക്കൾ നിഷേധിക്കുകയും അദ്ദേഹം “സുരക്ഷിതനും ആരോഗ്യവാനുമാണ്” എന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട ശേഷം മൊജ്തബ ഇതുവരെ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജ്യത്തെ അഭിസംബോധന ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 8ന് ഇറാനിലെ അസംബ്ലി ഓഫ് എക്സ്പർട്സ് അദ്ദേഹത്തെ രാജ്യത്തിന്റെ മൂന്നാമത്തെ സുപ്രീം ലീഡറായി തെരഞ്ഞെടുക്കുകയായിരുന്നു.
അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇറാന്റെ എലിറ്റ് കൗണ്ടർടെററിസം യൂണിറ്റായ NOPO സേനയെ 56 വയസ്സുള്ള ഖമനേയിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പാരീസിൽ ആസ്ഥാനം പ്രവർത്തിക്കുന്ന ഇറാനിയൻ പ്രതിപക്ഷ കൂട്ടായ്മയായ നാഷണൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാനിലെ വിദേശകാര്യ സമിതി ഉദ്യോഗസ്ഥനായ അലി സഫാവിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്.
1991ൽ രൂപീകരിക്കപ്പെട്ട NOPO സേന ഇറാനിലെ ഏറ്റവും പരിശീലനം ലഭിച്ച പ്രത്യേക പോലീസ് യൂണിറ്റുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഔദ്യോഗികമായി ബന്ദികളെ രക്ഷപ്പെടുത്തുന്നതിനും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച ഈ സേന രാജ്യത്തിനകത്തെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിലും വിന്യസിക്കപ്പെടുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
1999ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, 2019ലെ വ്യാപക കലാപങ്ങൾ, മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾ എന്നിവ അടിച്ചമർത്തുന്നതിൽ ഈ സേന പങ്കെടുത്തതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. NOPO എന്നത് ഫാർസി ഭാഷയിലെ നിറൂയേ വിജെ പാസ്ദാരാൻ വെലായത്ത് എന്ന പദത്തിന്റെ ചുരുക്കമാണ്. “പരമോന്നത നേതാവിനെ സംരക്ഷിക്കുന്ന പ്രത്യേക സേന” എന്നർത്ഥം വരുന്ന ഈ യൂണിറ്റ് ഇറാനിലെ പ്രത്യേക പോലീസ് കമാൻഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഈ സേനയ്ക്ക് ആകെ ആറു ബ്രിഗേഡുകളുണ്ട്. അവയിൽ നാല് ബ്രിഗേഡുകൾ ടെഹ്റാനിലും ഒന്ന് മഷ്ഹദിലും മറ്റൊന്ന് ഇസ്ഫഹാനിലും വിന്യസിച്ചിരിക്കുന്നു. ഉയർന്ന നിലവാരത്തിലുള്ള പരിശീലനവും ആയുധസജ്ജതയും കാരണം ഇറാനിലെ ഏറ്റവും ശക്തമായ സുരക്ഷാ യൂണിറ്റുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
അലി ഖമനേയിയുടെ വധാക്രമണത്തിൽ NOPO സേനയിലെ ചില അംഗങ്ങൾ കൊല്ലപ്പെട്ടിരിക്കാമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ സേന ഇപ്പോഴും പൂർണമായി പ്രവർത്തനക്ഷമമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം രാഷ്ട്രീയ തടവുകാർ പാർപ്പിച്ചിരിക്കുന്ന ജയിലുകൾക്ക് ചുറ്റും NOPO സേനയെ വലിയ തോതിൽ വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യത്ത് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ സർക്കാർ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ മകനും സർക്കാർ ഉപദേഷ്ടാവുമായ യൂസഫ് പെസഷ്കിയാൻ സാമൂഹ്യമാധ്യമമായ ടെലഗ്രാമിൽ പങ്കുവെച്ച സന്ദേശത്തിൽ മൊജ്തബ ഖമനേയി സുരക്ഷിതനാണെന്ന് അറിയിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന് പരുക്കേറ്റെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ വിശദീകരണം പുറത്തുവന്നത്.
അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിൽ കാലുകൾ ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം അതീവ സുരക്ഷയുള്ള രഹസ്യ കേന്ദ്രത്തിൽ തുടരുകയാണെന്നും പരിമിതമായ ആശയവിനിമയത്തിലൂടെയാണ് പ്രവർത്തിക്കുന്നതെന്നും ചില ഇറാനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
മൊജ്തബ ഖമനേയിയുടെ തെരഞ്ഞെടുപ്പിൽ ഇറാന്റെ റിവല്യൂഷനറി ഗാർഡ്സ് നിർണായക പങ്കുവഹിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കർശന നയങ്ങൾ പിന്തുടരാൻ സാധ്യതയുള്ള നേതാവെന്ന നിലയിൽ ഗാർഡ്സ് അദ്ദേഹത്തെ പിന്തുണച്ചതായാണ് ചില ഉറവിടങ്ങൾ പറയുന്നത്. ഇതോടെ ഇറാനിലെ രാഷ്ട്രീയ സംവിധാനത്തിൽ സൈനിക സ്വാധീനം കൂടുതൽ ശക്തമാകുമെന്നും രാജ്യത്തിന്റെ ഭരണരീതിയിൽ കൂടുതൽ കടുത്ത സമീപനം രൂപപ്പെടാനിടയുണ്ടെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.






