Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

യുദ്ധം മടുത്തെന്ന് ജനം; ഇസ്രയേലിന് എതിരായ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയെ നിരോധിച്ച് ലെബനന്‍; ഖമേനി വളര്‍ത്തിയ ഭീകരര്‍ക്കെതിരേ അവസാന ആക്രമണം തുടങ്ങി ഇസ്രയേല്‍; ചരിത്രപരമായ നീക്കമെന്ന് വിദഗ്ധര്‍

ബെയ്‌റൂട്ട്: ഇറാന്റെ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേലിനു നേരെ വെടിയുതിര്‍ത്ത ഹിസ്ബുള്ളയ്‌ക്കെതിരേ ലെബനന്‍ സര്‍ക്കാര്‍ രംഗത്ത്. ഹിസ്ബുള്ളയ്ക്കു നിരോധനം ഏര്‍പ്പെടുത്തി പുറത്തുവന്ന ഉത്തരവിലാണ് വെടിയുതിര്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശമുള്ളത്. ലെബനീസ് സര്‍ക്കാരും ഹിസ്ബുള്ള തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇതിടയാക്കും.

2024-ലെ യുദ്ധത്തില്‍ ഇസ്രായേലില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ട ഹിസ്ബുള്ളയുടെ സ്വാധീനം ലെബനനില്‍ കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. 1975-90 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടായെന്നും വിലയിരുത്തപ്പെടുന്നു.

Signature-ad

ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ലെബനന്റെ മറ്റ് ഭാഗങ്ങളിലും ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഇതില്‍ 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പലായനം ചെയ്യുന്ന ജനങ്ങള്‍

ഇസ്രായേല്‍ ബോംബാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തതോടെ റോഡുകള്‍ സ്തംഭിച്ചു. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുടനീളം പടര്‍ന്ന സംഘര്‍ഷം ഈ അക്രമങ്ങളോടെ കൂടുതല്‍ വ്യാപിച്ചു.

ശനിയാഴ്ച കൊല്ലപ്പെട്ട ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ‘രക്തത്തിന് പകരം വീട്ടാനാണ്’ തങ്ങള്‍ ആക്രമണം നടത്തിയതെന്ന് 1982-ല്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് രൂപീകരിച്ച ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്ബുള്ള പറഞ്ഞു. 2024-ലെ യുദ്ധത്തിന് ശേഷമുള്ള ഹിസ്ബുള്ളയുടെ ആദ്യ ആക്രമണമാണിത്.

നിലവിലെ സംഘര്‍ഷത്തിന് ഉത്തരവാദി ഹിസ്ബുള്ളയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഹിസ്ബുള്ള നേതാവ് നയീം ഖാസമിനെ വധിക്കുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ഹുസൈന്‍ മക്ലേദിനെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഹിസ്ബുള്ള ഇത് സ്ഥിരീകരിച്ചിട്ടില്ല. ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ തങ്ങള്‍ക്ക് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇസ്രായേല്‍ പറഞ്ഞു. ‘ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം തുടങ്ങിക്കഴിഞ്ഞെന്നും വരാനിരിക്കുന്ന നീണ്ട പോരാട്ടത്തിനു തയാറെടുക്കണമെന്നും’ ഇസ്രായേല്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഇയാല്‍ സമീര്‍ പറഞ്ഞു.

 

ഹിസ്ബുള്ളയുടെ ആക്രമണത്തിനു ലെബനന്റെ പിന്തുണയില്ലെന്നും ഭൂരിഭാഗം ജനങ്ങളും ഇതിനെ അപലപിച്ചിട്ടുണ്ടെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു. ജനങ്ങളെ പ്രാദേശിക സംഘര്‍ഷങ്ങളിലേക്കു വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനു മാത്രമാണ്. ഹിസ്ബുള്ളയുടെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമായി നിരോധിക്കേണ്ടതും അവര്‍ ആയുധങ്ങള്‍ സര്‍ക്കാരിന് കൈമാറേണ്ടതും അത്യാവശ്യമാണെ’ന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോള്‍ സേലം ഈ തീരുമാനത്തെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ചുവെങ്കിലും ഇത് നടപ്പിലാക്കുന്നത് വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടു.

യുദ്ധങ്ങള്‍ മടുത്തു

‘ഞങ്ങള്‍ യുദ്ധങ്ങള്‍ കൊണ്ട് മടുത്തു. ഞങ്ങള്‍ക്ക് സുരക്ഷിതത്വം വേണം’ എന്നായിരുന്നു ലെബനന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്ത ഫാത്തിമ ഹാറൂണ്‍ പറഞ്ഞത്. ഭൂരിഭാഗം ലെബനന്‍ ഗ്രൂപ്പുകളും ആഭ്യന്തര യുദ്ധത്തിന് ശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ചെങ്കിലും ഹിസ്ബുള്ള മാത്രം ആയുധങ്ങള്‍ കൈവശം വച്ചിരുന്നു. നിലവിലെ ലെബനന്‍ സര്‍ക്കാര്‍ ഹിസ്ബുള്ളയെ നിരായുധരാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ പൂര്‍ണമായി വഴങ്ങിയിട്ടില്ല. ഹൈഫ നഗരത്തിന് തെക്കുള്ള ഇസ്രായേലി മിസൈല്‍ പ്രതിരോധ കേന്ദ്രത്തെയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പറഞ്ഞു. എന്നാല്‍ പല റോക്കറ്റുകളും ഒഴിഞ്ഞ സ്ഥലങ്ങളിലാണ് വീണതെന്നും ഒരെണ്ണം തകര്‍ത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

അവസാന നീക്കമോ?

കഴിഞ്ഞ 23 മാസങ്ങളായി ഹിസ്ബുള്ള കടുത്ത പ്രതിരോധത്തിലാണ്. 2023 ഒക്‌ടോബര്‍ എട്ടിന് ഇസ്രയേലിനെതിരേ വെടിയുതിര്‍ത്തെങ്കിലും മറുപടിയായി ഏറെ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ തിരിച്ചടി നല്‍കി. ഹിസ്ബുള്ളയുടെ ആയിരക്കണക്കിനു സൈനികര്‍ക്കാണ് വോക്കി-ടോക്കി സ്‌ഫോടനത്തിലൂടെ ഗുരുതരമായി പരിക്കേറ്റത്. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. പലര്‍ക്കും അംഗഭംഗം സംഭവിച്ചു. ഇതോടൊപ്പം വ്യോമാക്രമണവും ഇസ്രയേല്‍ കടുപ്പിച്ചിരുന്നു. നിയന്ത്രിതമായി കരസേനയും അതിര്‍ത്തി കടന്ന് ആക്രമിച്ചു. ഹിസ്ബുള്ളയുടെ ഏറ്റവും കരുത്തനായ നേതാവ് ഹസന്‍ നസ്രല്ലയെ വധിച്ചതാണ് ഏറ്റവും വലിയ നേട്ടം. ഇവരുടെ ആയുധ ശേഖരവും വ്യാപകമായി നശിപ്പിക്കപ്പെട്ടു.

ഒടുവില്‍ കഴിഞ്ഞ നവംബറില്‍ ഇസ്രയേലുമായി വെടിനിര്‍ത്തലിനും സമ്മതിച്ചു. പക്ഷേ, അതിനുശേഷവും ഐഡിഎഫ് ഹിസ്ബുള്ളയ്‌ക്കെതിരേ പ്രതിദിനമെന്നോണം ആക്രമണം നടത്തുന്നുണ്ട്. ലിതാനി നദിക്കരയിലേക്ക് ഹിസ്ബുള്ള തീവ്രവാദികളെ തുരത്തി. കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്ന ആവശ്യം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ആദ്യമായി ഉന്നയിച്ചത്. ഇസ്രയേലിനൊപ്പം ലെബനന്‍ സൈന്യവും ഹിസ്ബുള്ളയ്‌ക്കെതിരേ നീങ്ങിയിരുന്നു. പ്രധാനമന്ത്രി നവാഫ് സലാമിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ളയെ 80 ശതമാനം നിരായുധീകരിച്ചു എന്നാണ്.

 

#Dailyhunt, #DailyhuntMalayalam, #LebanonNews, #Hezbollah, #IsraelConflict, #BreakingNews, #WarUpdates, #ബെയ്റൂട്ട്, #ഹിസ്ബുള്ള, #ഇസ്രായേൽ, #വാർത്തകൾ, #അന്താരാഷ്ട്രവാർത്തകൾ, #GoogleNews, #MiddleEastCrisis, #LebanonGovernment

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: