Breaking NewsIndiaLead NewsNEWSpoliticsWorld

2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് ലഷ്കറെ തൊയ്ബ

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ ഭീഷണിയുയർത്തി പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫുമായ സെയ്ഫുള്ള കസൂരി പുറത്തുവിട്ട വീഡിയോയിലാണ് പുതിയ ഭീഷണി. 2025ൽ പാകിസ്താൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചുവെന്നും, 2026ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരി വീഡിയോയിൽ അവകാശപ്പെടുന്നു. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ലഷ്കർ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ കസൂരി അങ്ങേയറ്റം പ്രകോപിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. ഇന്ത്യയുടെ നടപടിയെ അതിക്രമം എന്ന് വിശേഷിപ്പിച്ച ഇയാൾ, പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്നും വീഡിയോയിൽ പറയുന്നു. ഭീകര സംഘടനകൾക്ക് പാകിസ്താൻ ഭരണകൂടം നൽകുന്ന പിന്തുണയെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കസൂരിയുടെ വാക്കുകൾ .

Signature-ad

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നേരിട്ട് മുന്നറിയിപ്പ് നൽകുന്ന കസൂരി, ഇന്ത്യ ജല ഭീകരവാദം നടത്തുകയാണെന്നും ആരോപിക്കുന്നു. കശ്മീരിലെ ഇന്ത്യയുടെ നടപടികൾക്ക് ബലൂചിസ്ഥാനിലടക്കം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നു. “അവർ മദീനയെ ആക്രമിക്കില്ല എന്നാൽ അവർ ഇന്ത്യൻ മതകേന്ദ്രങ്ങളെ ലക്ഷ്യമിടും” എന്ന് ഇയാൾ വീഡിയോയിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ആരാധനാലയങ്ങളെ ലക്ഷ്യം വെച്ചേക്കാമെന്ന സൂചനയാണിതെന്നാണ് വിലയിരുത്തൽ. സാധാരണക്കാരെയും ഇന്ത്യയുടെ സാംസ്കാരിക പ്രതീകങ്ങളെയും ആക്രമിക്കാനുള്ള ലഷ്കറിന്റെ ഗൂഢാലോചനയിലുള്ളതെന്നാണ് സൂചന.

ലഷ്കർ ഭീകരരുടെ ഈ ഭീഷണി വെറും പ്രചാരണം മാത്രമാണോ അതോ ഗൗരവകരമായ ആസൂത്രണമാണോ എന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഓപ്പറേഷൻ സിന്ദൂറിലൂടെ തകർന്ന ഭീകരരുടെ മനോവീര്യം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നത്. എങ്കിലും 26/11 മോഡൽ ആക്രമണത്തെക്കുറിച്ച് വ്യക്തമായ പരാമർശമുള്ളതിനാൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ സുരക്ഷാ ജാഗ്രത അതീവ ശക്തമാക്കിയിട്ടുണ്ട്. ഭീകരർ വീണ്ടും കടൽ മാർഗ്ഗം നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് നാവികസേനയും തീരസംരക്ഷണ സേനയും നിരീക്ഷണം കർശനമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: