‘അമ്മ’ കുടുംബസംഗമത്തിനു പിന്നാലെ നടിമാർ തമ്മിൽ കലഹം; ഓഡിയോ പുറത്ത്

കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തെ ചൊല്ലി നടിമാർ തമ്മിൽ രൂക്ഷമായ വാക്പോര്. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്സിക്യുട്ടീവ് അംഗം നീനാ കുറുപ്പും തമ്മിൽ നടന്ന വാക്പോരിന്റേതെന്ന് കരുതുന്ന ഓഡിയോ പുറത്ത് വന്നു. കടുത്ത ഭാഷയിലാണ് ഓഡിയോയിൽ നടിമാർ സംസാരിക്കുന്നത്. ലക്ഷ്മിപ്രിയ തന്നെയാണ് ഓഡിയോ ആഭ്യന്തര ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതതെന്നാണ് വിവരം.
കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ‘അമ്മ’യുടെ കുടുംബസംഗമം കഴിഞ്ഞദിവസം നടന്നത്. ഈ പരിപാടിയിൽ അരങ്ങേറിയ ചില സംഭവങ്ങളാണ് നടിമാർ തമ്മിലുള്ള വാക്പോരിൽ കലാശിച്ചത്. മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂം ധരിച്ചെത്തിയ കുട്ടിയെ നീനാ കുറുപ്പ് സ്റ്റേജിൽ കയറാൻ അനുവദിച്ചില്ലെന്ന് ഓഡിയോയിൽ ലക്ഷ്മിപ്രിയ ആരോപിക്കുന്നു. നിരവധി ശാപവാക്കുകളും ലക്ഷ്മിപ്രിയ, നീനാ കുറുപ്പിന് മേൽ ചൊരിയുന്നതും ഓഡിയോയിൽ കേൾക്കാം. ‘അമ്മ’ തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് നീനാ കുറുപ്പ് ഓടിനടന്ന് വിളിച്ചുപറഞ്ഞുവെന്നും ഇതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
‘എന്ത് പട്ടി ഷോയാണ് നിങ്ങൾ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്? നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല.’ -ഓഡിയോയിൽ ലക്ഷ്മിപ്രിയ പറഞ്ഞു.
‘നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ? സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. നിങ്ങൾക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെന്റ് എടുക്കണം. അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതിന് നിങ്ങളാണ് പരിഹാരം കണ്ടെത്തേണ്ടത്. നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും. എന്റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല.’ -ലക്ഷ്മിപ്രിയ തുടർന്നു.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ ‘അമ്മ’യുടെ അന്തസ്സിന് ചേരാത്തതാണ് എന്നായിരുന്നു നീനാ കുറുപ്പിന്റെ മറുപടി. എന്ത് പ്രശ്നമുണ്ടെങ്കിലും പരാതി എഴുതി നൽകുകയാണ് വേണ്ടത്. അല്ലാതെ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത്. ഈ സംസാരത്തിലൂടെ ലക്ഷ്മിപ്രിയ മറ്റ് 16 പേരെ കൂടി മോശക്കാരാക്കി മാറ്റി. ഇത് അംഗീകരിക്കാനാകില്ല. ‘അമ്മ’യിലെ അംഗം പെരുമാറേണ്ട രീതി ഇതല്ല. ആരാണെങ്കിലും ശരി, ഇതുപോലെയുള്ള പ്രതികരണങ്ങളും സംസാര രീതിയും അത് സംസാരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയാണ് പുറത്തുകാണിക്കുന്നത്. ഇങ്ങനെ സംസാരിക്കരുത്; ഇതല്ല അമ്മ -നീനാ കുറുപ്പ് പറഞ്ഞു.






