ഇപ്പോൾ കാണുന്നതല്ല എന്റെ ആഗ്രഹം….ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം, അതാണ് എന്റെ ഏറ്റവുവലിയ ആഗ്രഹം…സുരേഷ് ഗോപി

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേയുള്ളൂ ആഗ്രഹം, അല്ലാതെ ഇപ്പോൾ കാണുന്നതല്ല തന്റെ ആഗ്രഹമെന്നും മന്ത്രി പറഞ്ഞു അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ ദേവി അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു.
‘ഇത് പറഞ്ഞാൽ അപകടമാകില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ നോർത്ത് ഇന്ത്യയിലെ പത്രങ്ങൾ സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി പോയി എന്ന് പറഞ്ഞ് പുകിലാക്കി കളയും. ജീവിക്കാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്.’- സുരേഷ് ഗോപി പറഞ്ഞു.
‘എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഒത്തിരി വനിതകൾ സ്വാധീനിച്ചിട്ടുണ്ട്. അത് എന്റെ മുത്തശ്ശിയിൽ നിന്ന് തുടങ്ങുന്നു. ആദ്യം രുചികരമായതും നല്ലതുമായ ഭക്ഷണം മുത്തശ്ശി ഒരുക്കി, അത് അമ്മയ്ക്ക് കൈമാറി. വിവാഹ ശേഷം എന്റെ ശക്തി ഭാര്യ രാധികയാണ്. കുട്ടികളെ വളർത്തുന്നതിൽ രാധിക നിർണായക പങ്കുവഹിച്ചു. ഇതെല്ലാം ഞാൻ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. എന്റെ വരുമാന രേഖകൾ പരിശോധിച്ചാൽ ഞാൻ എന്റെ ഭാര്യയ്ക്ക് നൽകുന്ന പ്രാധാന്യം മനസിലാകും. എന്റെ പേരിൽ ഒരു ഫ്‌ലാറ്റുണ്ടെങ്കിൽ അതിന്റെ ഒരു നില എന്റെ പേരിലും അടുത്തത് എന്റെ ഭാര്യയുടെ പേരിലായിരിക്കും. എന്റെ പേരിൽ എന്തൊക്കെ സ്വത്തുണ്ടോ അതിൽ പകുതി ഭാര്യയുടെ പേരിലാണ്. എന്റെ പേരിൽ ഒരു വസ്തു ഉണ്ടെങ്കിൽ രണ്ടെണ്ണം രാധികയുടെ പേരിലായിരിക്കും. മന്ത്രി സ്ഥാനം ഒഴിച്ച് ബാക്കി എല്ലാ മേഖലകളിലും ഭാര്യയ്ക്ക് തുല്യമായ പങ്ക് നൽകി കൃത്യമായ രേഖ വരച്ചിട്ടുണ്ട്. എന്റെ ഹൃദയത്തിലും ആ രേഖയുണ്ട്’- സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകനാകാനുള്ള യോഗ്യത ആത്മാർഥതയുണ്ടാകണമെന്നതാണെന്നും ഈ യോഗ്യതയുണ്ടെങ്കിൽ ശത്രുക്കൾ നമ്മെ കണ്ട് ഭയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






