പ്രകമ്പനം പുറത്തറിയാതിരിക്കാന്‍ ഡീ കപ്ലിംഗ്; ചൈന അതീവ രഹസ്യമായി ഭൂഗര്‍ഭത്തില്‍ ആണവ പരീക്ഷണം നടത്തിയെന്ന് അമേരിക്ക; നിഷേധിച്ച് ചൈന; ന്യൂ സ്റ്റാര്‍ട്ട് കരാര്‍ അവസാനിച്ചു; ലോകം വീണ്ടും ആണവ ഭീഷണിയിലേക്ക്?

ന്യൂയോര്‍ക്ക്: ചൈന രഹസ്യമായി ആണവായുധം പരീക്ഷിച്ചെന്ന ആരോപണത്തിനു പിന്നാലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍.
വാഷിംഗ്ടണിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ യോ (Christopher Yeaw) ഇക്കാര്യം പറഞ്ഞത്. 2020 ജൂണ്‍ 22-ന് പശ്ചിമ ചൈനയിലെ ലോപ് നോര്‍ (Lop Nor) പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് 450 മൈല്‍ (720 കിലോമീറ്റര്‍) അകലെയുള്ള കസാക്കിസ്ഥാനിലെ റിമോട്ട് സീസ്മിക് സ്റ്റേഷന്‍ 2.75 തീവ്രതയുള്ള ഒരു ‘സ്‌ഫോടനം’ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
‘അതിനുശേഷം ഞാന്‍ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു. ഇതൊരു സ്‌ഫോടനം അല്ലാതെ മറ്റെന്തെങ്കിലും ആകാനുള്ള സാധ്യത വളരെ കുറവാണ്’ എന്ന് ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റുള്ള മുന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് കൂടിയായ യോ പറഞ്ഞു. ഇത് ഖനന സ്‌ഫോടനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഭൂകമ്പത്തിന്റെ ലക്ഷണങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ആണവ സ്‌ഫോടന പരീക്ഷണത്തില്‍ പ്രതീക്ഷിക്കാവുന്ന കാര്യങ്ങളാണ് അവിടെ സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, യോയുടെ ആരോപണം പൂര്‍ണ്ണമായി ശരിവെക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ആണവ പരീക്ഷണങ്ങള്‍ കണ്ടെത്താന്‍ ചുമതലപ്പെട്ട കോംപ്രിഹെന്‍സീവ് ടെസ്റ്റ് ബാന്‍ ട്രീറ്റി ഓര്‍ഗനൈസേഷന്‍ (CTBTO) പറഞ്ഞു. വാഷിംഗ്ടണിലെ ചൈനീസ് എംബസിയും പ്രതികരിച്ചിട്ടില്ല.
ഫെബ്രുവരി 5-ന് കാലാവധി അവസാനിച്ച ‘ന്യൂ സ്റ്റാര്‍ട്ട്’ (New START) കരാറിന് പകരമായി അമേരിക്കയും റഷ്യയും നടത്തുന്ന ചര്‍ച്ചകളില്‍ ചൈനയും പങ്കുചേരണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിന്റെ കാലാവധി അവസാനിച്ചത് ലോകം ആണവായുധ മത്സരത്തിന്റെ വക്കിലാണെന്ന ആശങ്കയും വര്‍ധിപ്പിക്കുന്നു.
നിഷേധിച്ച് ചൈന
1996-ലെ അന്താരാഷ്ട്ര ആണവ പരീക്ഷണ നിരോധന കരാറില്‍ ചൈന ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ മാസം ആദ്യം നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ അമേരിക്ക ആദ്യമായി ഈ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ചൈന അത് നിഷേധിച്ചിരുന്നു. ചൈനയുടെ അവസാനത്തെ ഔദ്യോഗിക ഭൂഗര്‍ഭ പരീക്ഷണം 1896-ലാണ് നടന്നത്.
കസാക്കിസ്ഥാനിലെ PS23 സീസ്മിക് സ്റ്റേഷന്‍ CTBTO-യുടെ ആഗോള നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണ്. 2020 ജൂണ്‍ 22-ന് 12 സെക്കന്‍ഡ് ഇടവേളയില്‍ രണ്ട് ചെറിയ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതായി CTBTO എക്‌സിക്യൂട്ടീവ് സെക്രട്ടറി റോബര്‍ട്ട് ഫ്‌ലോയ്ഡ് പറഞ്ഞു. 500 മെട്രിക് ടണ്ണോ അതിലധികമോ ശേഷിയുള്ള സ്‌ഫോടനങ്ങള്‍ കണ്ടെത്താന്‍ മാത്രമേ ഈ സംവിധാനത്തിന് കഴിയൂ എന്നും, അന്നത്തെ സംഭവങ്ങള്‍ അതിലും വളരെ താഴെയായതിനാല്‍ കൃത്യമായ കാരണം പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഭൂഗര്‍ഭ അറകള്‍ ഉപയോഗിച്ച് സ്‌ഫോടനത്തിന്റെ ആഘാതം കുറയ്ക്കുന്ന ‘ഡീകപ്ലിംഗ്’ (decoupling) എന്ന രീതിയിലൂടെ ചൈന പരീക്ഷണം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന് യോ ആരോപിച്ചു. ചൈനയെപ്പോലെ അമേരിക്കയും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും അന്താരാഷ്ട്ര നിയമപ്രകാരം ഇരുരാജ്യങ്ങളും ഈ കരാര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.
അമേരിക്ക തങ്ങളുടെ അവസാനത്തെ ഭൂഗര്‍ഭ പരീക്ഷണം നടത്തിയത് 1992-ലാണ്. വാഷിംഗ്ടണും മോസ്‌കോയുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങളുടെ ആണവശേഖരം വളരെ ചെറുതാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ചര്‍ച്ചാ നിര്‍ദ്ദേശം ചൈന തള്ളിക്കളഞ്ഞു. ചൈനയുടെ പക്കല്‍ ഇപ്പോള്‍ 600-ലധികം ആണവായുധങ്ങളുണ്ടെന്നും 2030-ഓടെ ഇത് 1000 കടക്കുമെന്നും പെന്റഗണ്‍ കണക്കാക്കുന്നു.
‘ന്യൂസ്ദെൻ‘ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#ChinaNuclearTest, #USChinaTension, #NuclearArmsRace, #BreakingNews, #GlobalSecurity, #DonaldTrump, #Pentagon, #InternationalNews, #NuclearWeapons, #LopNor, #NewSTART, #WorldPolitics, #TechMilitary, #ChinaNews, #DailyhuntMalayalam






