കാടിനു തീയിട്ടെന്നാരോപിച്ച് ആദിവാസി യുവാവിനെ പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിയിട്ട് മർദിച്ചതായി പരാതി!! മർദനം പണിക്കിടെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി… ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ല- മർദനമേറ്റ രാധ

മലമ്പുഴ: ചെറാടിലെ കാട്ടിൽ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടംചേർന്നു കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധയ്ക്കാണ് മർദ്ദനമേറ്റത്. ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് യുവാവ് പറഞ്ഞു.
കാട്ടിൽ തീയിട്ടെന്നാരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനം വകുപ്പ് വാച്ചർമാർ സംഘം ചേർന്നു മർദിച്ചത്. ചെറാട് ഭാഗത്ത് ഗോപാലൻ എന്നയാളുടെ പറമ്പിൽ ജോലിക്ക് ചെന്നതായിരുന്നു ആദിവാസി യുവാവ് രാധ. പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി രാധയെ കാട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചെന്നും യുവാവ് പറഞ്ഞു. പ്രദേശത്തെ കുറുമ്പാച്ചി മലയിൽ നിന്നും പുക ഉയരുന്നത് കണ്ടെന്നും തീവച്ചത് താനാണെന്ന് ആരോപിച്ചായിരുന്നു മർദ്ദിച്ചതെന്നും രാധ പറഞ്ഞു.
അതേസമയം പണി ഇല്ലാത്ത സമയത്ത് കാട്ടിൽ തേൻ എടുക്കാൻ പോകാറുണ്ടെന്നും, താൻ തീയിടാറില്ലെന്നും രാധ പറഞ്ഞു. സംഭവത്തിൽ മലമ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പൊതുപ്രവർത്തകൻ വിളയോടി വേണുഗോപാൽ ആരോപിച്ചു. കുറ്റക്കാരായ വനം വകുപ്പു ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.






