കുഞ്ഞ് ആലിൻ ഇനി ‘ജീവിച്ചിരിക്കുന്ന’ ഓർമ!! സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

മല്ലപ്പള്ളി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (9 മാസം) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച കുഞ്ഞ് ആലിന്റെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷമാണ് നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയുടെ അങ്കണത്തിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ച് അന്തിമോപചാരമായി ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്നായിരുന്നു സംസ്കാരം.
പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ വീണ ജോർജ്, വി. എൻ. വാസവൻ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. കുഞ്ഞ് ആലിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിനുപേർ വീട്ടിലും പള്ളിയിലുമായി എത്തിയിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനമെടുത്തു.
കരൾ 6 മാസം പ്രായമുള്ള ഡ്രിയയും വൃക്കകൾ 10 വയസുള്ള ശ്രേയയുമാണ് അവയവങ്ങൾ സ്വീകരിച്ചത്. ഡ്രിയയുടെ ശസ്ത്രക്രിയ കിംസ് ഹെൽത്തിലും ശ്രേയയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു നടന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.





