ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി, അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ…വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്, പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല!! അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും- മണിയൻ പിള്ള രാജു

തിരുവനന്തപുരം: സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തന്റെ കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനാൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. അപകടത്തിൽ പരുക്കേറ്റവരെ സന്ദർശിക്കുമെന്നും നടൻ വ്യക്തമാക്കി.
‘സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടു. ഈ അപകടത്തിൽ ഞാൻ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവർ ഇല്ല. ദീർഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാൻ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാർഡ് ചടങ്ങിന് പോയിട്ട് തിരികെ വരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്. ക്ലബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡ് ശൂന്യമായിരുന്നു. എന്നാൽ പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ.
വണ്ടി തട്ടിയപ്പോൾ പെട്ടെന്ന് ഞാൻ ആകെ പേടിച്ചുപോയി. ആ ടെൻഷനിൽ ഇറങ്ങാൻ പറ്റിയില്ല. ഉടനെ ഞാൻ ക്ലബ്ബിൽ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞു. വീട്ടിൽ ആരുമില്ല, രാവിലെ എത്താമെന്ന് ഞാൻ അവരെ അറിയിച്ചു. അപകടത്തിൽപ്പെട്ട കുട്ടികൾ വേഗം രക്ഷപ്പെടട്ടെ. അവരെ പോയി കാണണം. ബൈക്കിനും കാറിനും നല്ല ചെലവ് വരും. അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല- മണിയൻ പിള്ള രാജു പറഞ്ഞു.






