ദാസപ്പാ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ : മണിച്ചിത്രത്താഴിലെ പപ്പുവിന്റെ ഡയലോഗ് പോലെ തോന്നി ബിനോയ് വിശ്വത്തിന്റെ ഡയലോഗ് :എൽഡിഎഫ് സർക്കാരിനെ കുറിച്ച് എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട്,: അത് എന്തെന്ന് അറിയണമെന്നും തീർക്കണമെന്നും ബിനോയ്

കൊല്ലം: മണിച്ചിത്രത്താഴ് എന്ന സിനിമയിൽ കുതിരവട്ടം പപ്പു ഗണേഷ് കുമാറിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.ദാസപ്പാ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ എന്നാണ് ചോദ്യം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഡയലോഗിന് പപ്പുവിന്റെ ഈ ഡയലോഗിനോട് ചെറിയൊരു സാമ്യമുണ്ട്. എൽഡിഎഫ് സർക്കാരിനെ പറ്റിയാണ് ബിനോയ് വിശ്വം ഡയലോഗടിച്ചത്.
അതിങ്ങനെ –
എൽഡിഎഫ് സർക്കാരിനെ കുറിച്ച് എന്തെല്ലാം നല്ലത് പറഞ്ഞാലും ജനങ്ങൾക്ക് എന്തോ വിമർശനം ഉണ്ട് അത് എന്തെന്ന് അറിയണം, തീർക്കണം.
സിപിഎം വീടുവീടാന്തരം കയറിയിറങ്ങാൻ തുടങ്ങിയതോടെ ജനങ്ങൾക്കുള്ള വിമർശനവും പ്രശ്നവും തിരിച്ചറിയാൻ ആകുമെന്നാണ് ബിനോയ് വിശ്വം പ്രതീക്ഷിക്കുന്നത്.
ഗൃഹസന്ദർശന പരിപാടി സഹായം ആകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. എല്ലാ വീടുകളിലും ചെന്ന് ജനങ്ങളെ കേൾക്കുകയും വിമർശനങ്ങൾ മനസ്സിലാക്കുകയുമാണ് സിപിഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടി അത് കേൾക്കുന്നത് ഇടതുപക്ഷത്തിന് ഗുണമാണ്. ഒരു മുൻവിധിയും ഇല്ലാതെയാണ് ഗൃഹസന്ദർശനം. ജനങ്ങൾ എൽഡിഎഫിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ബിനോയ് വിശ്വം പറയുന്നു.
വിശ്വാസം അതല്ലേ എല്ലാം എന്ന രീതിയിലും ബിനോയ് വിശ്വം സംസാരിച്ചു. ശബരിമല വിഷയം വിശ്വാസ മനസുകളെ അല്പം വ്രണപ്പെടുത്തിയെന്ന് ജനം ഉന്നയിക്കുന്നുണ്ട്. വിശ്വാസികളെ പരിഗണിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിന്റെ മറുപടി വ്യക്തമായി പറയേണ്ടതുണ്ട്. ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും വിശ്വാസികളുടെ ശത്രുക്കളല്ല. വിശ്വാസികളെ മാനിക്കുന്നവരാണ്. വിശ്വാസം എന്നത് ഒരു യാഥാർത്ഥ്യമാണ്, രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളാണ്. എന്നാൽ മതഭ്രാന്ത് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എന്നാൽ ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനെ ബിനോയ് വിശ്വം ന്യായീകരിച്ചു. ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല. ശങ്കരദാസ് ഉത്തമനായ കമ്മ്യൂണിസ്റ്റാണ്. അറിയാതെ പാളിച്ച ഉണ്ടായോ എന്നറിയില്ല. കേസിൽ അന്വേഷണം നടക്കട്ടെ. ആഴ്ചകളായി ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. ഈ അവസ്ഥയിൽ നടപടിക്കൊന്നും പാർട്ടി പോകില്ല. അന്വേഷണം പൂർത്തിയായ ശേഷം എങ്ങനെ ഗൗരവത്തോടെ കാണണമോ അങ്ങനെ കാണും. മനുഷ്യത്വമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണിയുമായും മന്ത്രി റോഷി അഗസ്റ്റിനുമായും സംസാരിച്ചുവെന്നും എൽഡിഎഫ് വിട്ടു പോകേണ്ട ആവശ്യം കേരള കോൺഗ്രസ് എമ്മിന് ഇല്ല എന്നാണ് അവർ പറയുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു കേരള കോൺഗ്രസ് എമ്മിന് സ്വന്തം വഴിയറിയാം.
കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകുമെന്ന ജോസ് കെ മാണിയുടെ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.






