കുറ്റവിമുക്തനായതോടെ സിനിമയില്‍ വീണ്ടും പിടിമുറുക്കി ദിലീപ് ; സ്വാഗതം ചെയ്ത് സംഘടനകള്‍; അമ്മയും ഫെഫ്കയുമടക്കം നടനെ തിരിച്ചെടുക്കാനുള്ള ആലോചനയില്‍; നീതി നിഷേധിക്കരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതോടെ നടന്‍ ദിലീപിനെ തേടി സിനിമാസംഘടനകള്‍. നടീനടന്മാരുടെ സംഘടനയ്ക്ക് പുറമേ നിര്‍മ്മാതാക്കളുടെയും സിനിമയിലെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്ക്കയും താരത്തിന് അംഗത്വം തിരികെ നല്‍കാന്‍ പുറകേ നില്‍ക്കുകയാണ്. സിനിമയില്‍ ദിലീപിന് സജീവമാകാന്‍ അവസരം ഒരുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.
ദിലീപിനെ പ്രോഡ്യൂസേഴ്സ് അസോസിയേഷനില്‍ തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബി രാകേഷ് വ്യക്തമാക്കി. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കത്ത് നല്‍കിയാല്‍ മറ്റുളളവരുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നും രാകേഷ് പറഞ്ഞു. അതിജീവിതയ്ക്കും കുറ്റക്കാര്‍ അല്ലാത്തവര്‍ക്കും നീതി നിഷേധിക്കരുത് എന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടെന്നും രാകേഷ് വ്യക്തമാക്കി.
ദിലീപിന് അസോസിയേറ്റഡ് അംഗത്വമാണ് ഉണ്ടായിരുന്നത്. അതാണ് കേസിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയത്. ഇടക്കാലത്ത് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. അന്ന് താല്‍ക്കാലിക അംഗത്വം നല്‍കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതോടെ ദിലീപിന്റെ ഫെഫ്കയിലെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും അറിയിച്ചിരുന്നു. സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നുമാണ് ബി ഉണ്ണികൃഷ്ണന്റെ നിലപാട്.
അറസ്റ്റിലായി രണ്ടു മണിക്കൂറിനുള്ളില്‍ ദിലീപിനെ പുറത്താക്കിയ സംഘടന ഫെഫ്കയാണ്. ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മയും എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ദിലീപ് കുറ്റവിമുക്തമാക്കിയ സാഹചര്യത്തില്‍
ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. വിധിക്കെതിരെ മേല്‍ക്കോടതികളെ സമീപിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.






