തടഞ്ഞുവച്ച എസ്എസ്എ ഫണ്ട് ഉടന്‍ കേരളത്തിന് നല്‍കും; സുപ്രീം കോടതിയില്‍ ഉറപ്പു നല്കി കേന്ദ്രസര്‍ക്കാര്‍; നിലപാട് അറിയിച്ചത് സ്പെഷല്‍ അധ്യാപക നിയമനത്തിലെ കേസില്‍

ന്യൂഡൽഹി: കേരളത്തിന് നൽകാനുള്ള എസ്എസ്എ ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയത്. തടഞ്ഞുവെച്ച ഫണ്ട് നൽകുമെന്ന് എഎസ്ജി സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ സ്പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
നിയമനം നടത്താനാകാത്തത് കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവെച്ചത് മൂലമെന്ന് കേരളം നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഫണ്ട് നൽകാൻ സന്നദ്ധരാണെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഐശര്യ ഭട്ടിയാണ് തീരുമാനം സുപ്രിംകോടതിയെ അറിയിച്ചത്. സ്പെഷൽ അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
നിയമന നടപടികൾ പൂർത്തിയാക്കി ജനുവരി 31നകം അറിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി അർഹതപ്പെട്ട പണം കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അതിനെ തുടർന്നാണ് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ആവശ്യമായ തുക നൽകുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.






