മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച സംഭവം; സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി ∙ നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 2011 ഓഗസ്റ്റിലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.
മോഹൻലാലിന് ആനക്കൊമ്പിന്റെ നിയമപരമായ ഉടമസ്ഥത നൽകിയ സർക്കാർനടപടികളിൽ വീഴ്ചയുണ്ടായിയെന്നു കോടതി നിരീക്ഷിച്ചു. ഉടമസ്ഥത നിയമപരമാക്കി 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും ഇറക്കിയ സർക്കാർ ഉത്തരവുകൾ നിയമപരമല്ലെന്നു വ്യക്തമാക്കിയ കോടതി അവ അസാധുവാക്കി. ഈ ഉത്തരവുകള്‍ക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രിൽ 6നും പുറപ്പെടുവിച്ച ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളും ഇന്നു കോടതി ഇന്ന് റദ്ദാക്കി.
മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്നു കോടതി പറഞ്ഞു. വന്യജീവികളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ലൈസൻസ് നൽകാൻ വ്യവസ്ഥ ചെയ്യുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമം 44–ാം വകുപ്പനുസരിച്ച് വ്യക്തികൾക്ക് അനുമതി നൽകുന്നതിന് പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിനു സ്വാതന്ത്ര്യമുണ്ടാകുമെന്നും ഇന്ന് കോടതി പറഞ്ഞു.






