Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

‘കരാര്‍ നടപ്പാക്കുന്നതിലെ കാലതാമസം സഹിക്കില്ല’; ബോംബിടല്‍ നിര്‍ത്തിയതില്‍ ഇസ്രയേലിനെ അഭിനന്ദിച്ചും ഹമാസിനു മുന്നറിയിപ്പു നല്‍കിയും ട്രംപ്; ‘വേഗത്തില്‍ നടപടിയിലേക്കു കടക്കണം, അല്ലെങ്കില്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കണം; എല്ലാ കാര്‍ഡുകളും മേശപ്പുറത്തുണ്ട്’

ന്യൂയോര്‍ക്ക്: ഗാസയിലെ ബോംബിംഗ് നിര്‍ത്തിയതിന്റെ പേരില്‍ ഇസ്രായേലിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നു ഹമാസിനു മുന്നറിയിപ്പും നല്‍കി. ഇസ്രയേല്‍ താത്കാലികമായി ബോംബിംഗ് നിര്‍ത്തിയതിനെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അഭിനന്ദിച്ച ട്രംപ്, താനൊരിക്കലും കാലതാമസം സഹിക്കുന്ന ആളല്ലെന്നും എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ എല്ലാവരെയും നല്ലരീതിയില്‍ കൈകാര്യം ചെയ്യു’മെന്നും പറഞ്ഞു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കുന്നുവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഭരണം കൈമാറുന്നതടക്കമുള്ള 20 ഇന പദ്ധതി ഞായറാഴ്ചയ്ക്കകം അംഗീകരിക്കുകയോ നിരസിക്കുകയോ വേണമെന്നും ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു.

Signature-ad

‘ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ചവരുടെ അവശിഷ്ടങ്ങളും ട്രംപ് മുന്നോട്ട് വച്ച പദ്ധതി പ്രകാരം കൈമാറാന്‍ തയാറാണ്. അറബ് ഇസ്ലാമിക് പിന്തുണയോടെയുള്ള പലസ്തീന്‍ ദേശീയ താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് ഗാസ മുനമ്പിന്റെ ഭരണം കൈമാറാന്‍ സന്നദ്ധ’മാണെന്നും ഹമാസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും, എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും ഇസ്രയേല്‍, അവരുടെ പക്കലുള്ള പലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നും ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറണമെന്നുമാണ് ട്രംപിന്റെ 20 ഇന പദ്ധതിയിലെ പ്രധാന നിബന്ധനകള്‍. ഇതിന് പുറമെ ഹമാസിന്റെ നിരായുധീകരണവും , രാജ്യാന്തര സമിതിക്ക് അധികാരം കൈമാറണമെന്നും ട്രംപിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അതേസമയം, ആയുധം വച്ച് കീഴടങ്ങണമെന്ന ഇസ്രയേലിന്റെയും യുഎസിന്റെയും ആവശ്യത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല.

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഹമാസ് തത്വത്തില്‍ അനുകൂല നിലപാടു സ്വീകരിച്ചതിനു പിന്നാലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കി ഇസ്രയേല്‍ രംഗത്തുവന്നിരുന്നു. ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ് കരാറിലെ ആദ്യത്തെ ഘട്ടം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീര്‍ മറ്റു സൈനിക ഉന്നതരുമായി ചര്‍ച്ച നടത്തി.

ഇതിനു പിന്നാലെയാണ് ട്രംപിന്റെ പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കാനുള്ള തയാറെടുപ്പ് ആരംഭിക്കാന്‍ സമീര്‍ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ചയും ട്രംപിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ പൂര്‍ണ സന്നദ്ധത ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹമാസിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഗാസയിലെ ബോംബിംഗ് നിര്‍ത്തിവയ്ക്കാനും ബന്ദികള്‍ക്കു സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്.

അപ്പോഴും, താത്കാലികമായ സൈനിക നടപടി നിര്‍ത്തിവയ്ക്കല്‍ ഹമാസിന്റെ നിലപാടുമായി ബന്ധപ്പെട്ടിരിക്കുമെന്നും ആരും ഒഴിഞ്ഞുപോയ ഇടങ്ങളിലേക്കു മടങ്ങിയെത്തരുതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഐഡിഎഫ് ഇപ്പോഴും ഗാസയെ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്കു നീക്കവും നിര്‍ത്തിവച്ചിട്ടില്ല. ബോംബിംഗും മറ്റു നടപടികളും നിര്‍ത്തിയത് താത്കാലികം മാത്രമാണ്. ഇപ്പോഴും ഗാസ അപകടരമായ പോരാട്ട ഭൂമിയാണെന്നും ഐഡിഎഫ് അറബിക് ഭാഷയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഹമാസിന്റെ നിലപാട് ആശാവഹമാണെന്നും ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നെന്നും ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണമെന്നുമാണ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടത്. താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു.

സമാധാന കരാര്‍ ചര്‍ച്ച ചെയ്യുന്നതിന് സഹായിച്ച ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി പറഞ്ഞു.’ഇതൊരു വലിയ ദിവസമാണ്, കാര്യങ്ങള്‍ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് നമുക്ക് കാണാം. അവസാനഘട്ടം വരെ ഉറപ്പിക്കേണ്ടതുണ്ട്, ബന്ദികളാക്കപ്പെട്ടവര്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഹമാസിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍, എല്ലാ ബന്ദികളെയും ഉടനടി മോചിപ്പിക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ‘പ്രസിഡന്റ് ട്രംപിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതും ഇസ്രയേല്‍ മുന്നോട്ടുവെച്ച തത്വങ്ങള്‍ക്ക് അനുസൃതവുമായ രീതിയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റുമായും അദ്ദേഹത്തിന്റെ ടീമുമായും ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നത് തുടരും.’ നെതന്യാഹു അറിയിച്ചു.

Back to top button
error: