രണ്ടരമാസത്തെ ആശുപത്രി ജീവിതത്തിന് ശേഷം അഫാന് വീണ്ടും ജയിലിലേക്ക് ; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ നോക്കി ; പരമാവധിശിക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെ നീക്കം

തിരുവനന്തപുരം: രണ്ടരമാസത്തെ ആശുപത്രി ജീവിതത്തിന് ശേഷം വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 25നാണ് അഫാന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ആത്മഹത്യാശ്രമം.
അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം വിചാരണ നടപടികള്‍ക്ക് മേല്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ജയിലില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച അഫാനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സെല്ലിലേക്ക് മാറ്റി. സെല്ലില്‍ പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂട്ടകൊലപാതകക്കേസില്‍ ഒരേയൊരു പ്രതി മാത്രമുള്ളതിനാല്‍ പരമാവധി ശിക്ഷ പ്രതി അഫാന് ഉറപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പൊലീസ് നടത്തിയിരുന്നു.
750 പേജുകള്‍ ഉള്ള കുറ്റപത്രത്തില്‍ 130 സാക്ഷികള്‍ ഉണ്ട്.മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പ്രതി അഫാന്റെ നീക്കമെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഫര്‍സാനയോട് വൈരാഗ്യം എന്നും കണ്ടെത്തി. പണയംവെക്കാന്‍ നല്കിയ സ്വര്‍ണം തിരികെ ചോദിച്ചതാണ് വൈരാഗ്യ കാരണമെന്ന് കുറ്റപത്രത്തില്‍ ചൂണ്ടി കാണിക്കുന്നു. സാമ്പത്തികമായ കാരണങ്ങളാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതോടെ കൂട്ടക്കൊലയിലെ മൂന്നു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു.
പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലും പിതൃ സഹോദരന് ലത്തീഫ്, ഭാര്യ സാജിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലും നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ചു പേരെയാണ് അഫാന് നിഷ്ക്കരുണം കൊന്നു തള്ളിയത്.





