കുട്ടികളുടെ സംരക്ഷണയാണ് പ്രധാനം ; 2800 തെരുവ് നായ്ക്കളെ കൊന്നു കുഴിച്ചുമൂടിയിട്ടുണ്ടെന്ന് കര്‍ണാടകാ എംഎല്‍എ ; ഇക്കാര്യത്തില്‍ മവണ്ടി വന്നാല്‍ ജയിലില്‍ പോകാന്‍ വരെ തയ്യാറാണെന്ന് ഭോജഗൗഡ

ബംഗലുരു: വീട്ടിലെ കുട്ടികളെ വിചാരിച്ച് 2,800 നായ്ക്കളെ കൊലപ്പെടുത്തിയെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് കര്‍ണാടകാ നേതാവ്. സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യണമെന്നും നായ്ക്കള്‍ക്കെതിരേ നടപടിയെടുക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടക മാറട്ടെയെന്നും പറഞ്ഞു. എച്ച്ഡി കുമാരസ്വാമിയുടെ ജനതാദള്‍ സെക്കുലറിലെ എസ്എല്‍ ഭോജഗൗഡയാണ് രംഗത്ത് വന്നത്.
കൊച്ചുകുട്ടികള്‍ തെരുവ് നായ്ക്കള്‍ കാരണം കഷ്ടപ്പെടുകയാണ്. ഇതിനെക്കുറിച്ച് ദിവസവും പത്രങ്ങളിലും ടിവിയിലും വാര്‍ത്തകള്‍ വരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിക്കമംഗളൂരുവിലെ നഗരസഭാധ്യക്ഷനായിരുന്നപ്പോള് ‘ഒരിക്കല്‍’ മാംസത്തില്‍ വിഷം കലര്‍ത്തി ഏകദേശം 2800 നായ്ക്കളെ തീറ്റിച്ച് തെങ്ങുകള്‍ക്കടിയില്‍ കുഴിച്ചിട്ടതായും അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളുടെ സുരക്ഷയ്ക്കായി ആവശ്യമെങ്കില്‍ നമുക്ക് ജയിലിലും പോകാന്‍ വരെ തയ്യാറാണെന്നും പറഞ്ഞു.
ഭോജഗൗഡയുടെ വെളിപ്പെടുത്തല്‍ മൃഗസ്നേഹികള്‍ക്കിടയില്‍ വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്. നേരത്തേ ഡല്‍ഹിയില്‍ നിന്നും എന്‍സിആറില്‍ നിന്നും എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്ത് ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് തന്നെ മൃഗസംരക്ഷകരുടെ അതൃപ്തിയ്ക്ക് കാരണമായിരുന്നു. അതേസമയം ബെംഗളൂരു നഗരസഭയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെയുടെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് കര്‍ണാടക ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീല്‍ വിമര്‍ശിച്ചു.
ലോകായുക്തയുടെ മുന്‍കൂര്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും ആക്രമണകാരികളായ നായ്ക്കള്‍ക്കായി നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ ബിബിഎംപി പരാജയപ്പെട്ടതാണ് പ്രധാന വീഴ്ചകളില്‍ ഒന്ന്. ഡല്‍ഹി-എന്‍സിആറിലെ തെരുവുകളില്‍ നിന്ന് തെരുവ് നായ്ക്കളെ പിടികൂടി നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന്, ഈ വിഷയം പരിശോധിക്കുമെന്ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് ഇന്ന് പറഞ്ഞു.






