Breaking NewsCrimeLead NewsNEWS

വായില്‍ തോര്‍ത്തു തിരുകി, കഴുത്തുഞെരിച്ചു; പീഡനത്തിനിടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു; യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും പാടുകള്‍

പാലക്കാട്: ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മര്‍ദനമേറ്റ പാടുകളുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലന്‍കുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്.

യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തോര്‍ത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണു മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ സുബ്ബയ്യനാണ് ആശുപത്രിയിലെത്തിച്ചത്. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതി മരിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനശ്രമം ചെറുത്ത യുവതിയെ സുബ്ബയ്യന്‍ മര്‍ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Signature-ad

30നു രാത്രി ഒന്‍പതോടെ സ്റ്റേഡിയം ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നു യുവതിയെ സുബ്ബയ്യനാണ് ഓട്ടോയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഭാര്യയാണെന്നും അസുഖം കൂടി അവശനിലയിലായതാണെന്നും സുബ്ബയന്‍ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചു. ഈ സമയം യുവതി അബോധാവസ്ഥയിലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തും മുന്‍പു കടന്നുകളയാന്‍ ശ്രമിച്ച സുബ്ബയ്യനെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ തടഞ്ഞുവച്ചു. ഭാര്യയാണെന്നാണു പൊലീസിനോടും ആദ്യം ഇയാള്‍ പറഞ്ഞത്.

പിന്നീടു തിരുത്തി. പരസ്പരവിരുദ്ധമായിരുന്നു മറുപടി. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മീനാക്ഷിപുരം പൊലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. സ്റ്റേഡിയം ബൈപാസ് റോഡില്‍ രാത്രി എട്ടരയോടെ യുവതി പേടിച്ചു വേഗത്തില്‍ ഓടിപ്പോകുന്നതു വാഹന യാത്രക്കാര്‍ കണ്ടിരുന്നു. യുവതിയെ പിന്തുടര്‍ന്നു വിവരം അന്വേഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ആക്രി പെറുക്കി ജീവിക്കുന്ന യുവതിയാണെന്നും ഇത്തരം സംഭവം സ്ഥിരമാണെന്നും വ്യാപാരികളും മറ്റും അറിയിച്ചതോടെ പോയില്ല. സുബ്ബയ്യന്‍ എട്ടോടെ ഈ പരിസരത്തു മദ്യപിക്കുന്നതു കച്ചവടക്കാരും കണ്ടിരുന്നു.

Back to top button
error: