KeralaLead News

‘പരിഹാരം വേണം, എന്ത് ദ്രോഹമാണ് കന്യാസ്ത്രീകള്‍ ഈ സമൂഹത്തോട് ചെയ്തത്’; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വ വിരുദ്ധമെന്ന് സിബിസിഐ

തിരുവനന്തപുരം: മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വവിരുദ്ധമാണെന്ന് കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ).

കന്യാസ്ത്രീകളെ അപമാനിച്ച സംഭവം രാജ്യത്തിന് തന്നെ കളങ്കമാണ്. അത് തിരുത്തണം. എല്ലാവര്‍ക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന രാജ്യത്തെ ഭരണ സംവിധാനത്തോട് തങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ പറഞ്ഞു.

Signature-ad

എന്ത് ദ്രോഹമാണ് കന്യാസ്ത്രീകള്‍ ഈ സമൂഹത്തോട് ചെയ്തിട്ടുള്ളത്. രണ്ട് കന്യാസ്ത്രീകളെ അവരുടെ വേഷത്തില്‍ കണ്ടതിന് ഇത്രയും അപമാനിക്കേണ്ട കാര്യമെന്താണ്. ശക്തമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ബിജെപിയാണ് ഇത് ചെയ്തതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു അനിഷ്ട സംഭവം നടന്നാല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. ഇത് ആവര്‍ത്തിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടന്നത് ഭരണഘടനാ ലംഘനവും മനുഷ്യാവകാശത്തിന്‍മേലുള്ള കടന്നു കയറ്റവുമാണ്. വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ട ഭരണാധികാരികളെ വിവിധ രീതികളില്‍ അറിയിക്കും. ബന്ധപ്പെട്ടവര്‍ ഇതേ കുറിച്ച് സംസാരിക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും വേണം. അതില്‍ നടപടികള്‍ ഉണ്ടാകുകയും വേണം. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ കാണാത്ത പ്രത്യേകത മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമൊക്കെ കാണുന്നു. സര്‍ക്കാരുകള്‍ അതിനെ കുറിച്ച് പറയണമെന്നും മാര്‍ ക്ലിമ്മിസ് ബാവ ആവശ്യപ്പെട്ടു.

Back to top button
error: