KeralaNEWS

ഇന്ത്യയെ പരിഹസിച്ച ഷാഹിദ് അഫ്രീദിക്ക് ദുബായ് മലയാളി സംഘടനയുടെ ഊഷ്മള സ്വീകരണം

ഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ചടങ്ങില്‍ അതിഥികളായി. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഓര്‍മചുവടുകള്‍ 2025’ എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്.

ഇവരെ ചടങ്ങിന്റെ ഭാരവാഹികള്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെയും തുടര്‍ന്ന് ഇവര്‍ കേരളത്തെ പുകഴ്ത്തി സംസാരിക്കുന്നതിന്റയെയും ദൃശ്യങ്ങള്‍ ഇതോടകം വൈറല്‍ ആയിക്കഴിഞ്ഞു. സ്വന്തം സാംസ്‌കാരിക പരിപാടി നിര്‍ത്തി വച്ചാണ് ഷാഹിദ് അഫ്രീദിയ്ക്ക് സംഘാടകര്‍ ഊഷ്മള സ്വീകരണം നല്‍കിയത് എന്ന് ഇത് സംബന്ധിച്ച റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊട്ടടുത്ത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഫ് ദുബായ് നടത്തിയ ചടങ്ങില്‍ പങ്കടുക്കാന്‍ എത്തിയ ഇവരെ സംഘാടകര്‍ ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം.

Signature-ad

കേരളത്തില്‍ നിന്നുള്ള ആരാധകര്‍ക്ക് തന്നോടുള്ള പ്രത്യേകസ്‌നേഹവും അഫ്രീദി വേദിയില്‍ പങ്കിട്ടു. കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ച അഫ്രീദി അവരുടെ ഊഷ്മളമായ ആതിഥ്യമര്യാദയും സമ്പന്നമായ ഭക്ഷണ സംസ്‌കാരത്തെക്കുറിച്ചും എടുത്തു പറഞ്ഞു.’കളത്തില്‍ ഞങ്ങള്‍ കഠിനമായ മത്സരമാണ് കാഴ്ചവെച്ചത്. പക്ഷേ കളിക്കളത്തിന് പുറത്ത് ഞങ്ങളുടെ ബന്ധങ്ങള്‍ എല്ലായ്‌പ്പോഴും സൗഹൃദപരമാണ്,” അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോകള്‍ താന്‍ പലപ്പോഴും യൂട്യൂബില്‍ കാണാറുണ്ടെന്നും അതിമനോഹരമായ പാചകരീതികളുള്ള മനോഹരമായ സ്ഥലമാണ് കേരളമെന്നും അഫ്രീദി പറഞ്ഞു.

ഏപ്രില്‍ 22 ന്പാക് പിന്തുണയുള്ള ഭീകരര്‍ 26 നിരപരാധികളെ കൊല ചെയ്ത പഹല്‍ഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ ‘ ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്ന്’ അഫ്രീദി കളിയാക്കിയിരുന്നു. പാകിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. പഹല്‍ഗാീ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ തന്നെയാണെന്നായിരുന്നു ഷാഹിദ് അഫ്രീദി ആരോപിച്ചത്. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യന്‍ സൈനികന്‍ പോലും വന്നില്ലെന്നും സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്ഥാനുമേല്‍ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചിരുന്നു. ദൃശ്യങ്ങള്‍ വൈറല്‍ ആയതിനെത്തുടര്‍ന്ന് ഈ സ്വീകരണത്തിനെതിരെ വലിയ രീതിയുള്ള .രോഷവും അമര്‍ഷവുമാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: