CrimeNEWS

ഫെബിന്റെ സഹോദരിയുമായി തേജസിന് പ്രേമം, ജോലി കിട്ടിയതോടെ പിന്മാറി; പ്രണയപ്പകയില്‍ കൊലപാതകം, ലക്ഷ്യമിട്ടത് യുവതിയെയെന്ന് പൊലീസ്

കൊല്ലം: നഗരമധ്യത്തിലെ വീട്ടിലെത്തി കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ പ്രണയപ്പകയെന്നു പൊലീസ്. ഫാത്തിമാ മാതാ നാഷനല്‍ കോളജ് രണ്ടാം വര്‍ഷം ബിസിഎ വിദ്യാര്‍ഥിയും ഉളിയക്കോവില്‍ വിളപ്പുറം മാതൃകാ നഗര്‍ 162 ഫ്‌ലോറിഡെയ്ലില്‍ ജോര്‍ജ് ഗോമസിന്റെ മകനുമായ ഫെബിന്‍ ജോര്‍ജ് ഗോമസാണ് (21) കുത്തേറ്റു മരിച്ചത്. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) ഗ്രേഡ് എസ്‌ഐ നീണ്ടകര പുത്തന്‍തുറ തെക്കടത്ത് രാജുവിന്റെ മകന്‍ തേജസ്സ് രാജ് (23) ആണു ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിജിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്.

കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും പ്രതി തേജസും മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹത്തിന് 2 കുടുംബങ്ങളും സമ്മതിച്ചു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറി. ഇത് തേജസ്സിനു മനസ്സില്‍ വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയത്തിലായ ഇരുവരും വീട്ടില്‍ കാര്യം പറഞ്ഞതോടെയാണു വിവാഹം ഉറപ്പിച്ചത്.

Signature-ad

ജോലി ലഭിച്ചതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തേജസ് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. ഇതും വൈരാഗ്യത്തിനു കാരണമായി. പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയതെന്നാണു വിവരം. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാര്‍ വിലക്കി. ഈ ദേഷ്യമാണു യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. കുത്തേറ്റ യുവതിയുടെ അച്ഛന്‍ ജോര്‍ജ് ഗോമസ് ചികിത്സയില്‍ തുടരുകയാണ്. യുവതിയെ കൊലപ്പെടുത്താന്‍ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് 6.45ന് ആണ് സംഭവം. വെള്ള നിറമുള്ള കാറില്‍ പര്‍ദ ധരിച്ചാണ് ഫെബിന്റെ വീട്ടിലേക്ക് തേജസ്സ് എത്തിയത്. കുത്തേറ്റ ഫെബിന്‍ രക്ഷപ്പെടാന്‍ റോഡിലേക്ക് ഇറങ്ങിയെങ്കിലും താഴെ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിനു ശേഷം അതേ കാറില്‍ തന്നെയാണ് ഏകദേശം 3 കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ മേല്‍പാലത്തിന് അടിയില്‍ തേജസ്സ് എത്തിയത്.

പാലത്തിനു താഴെ കാര്‍ നിര്‍ത്തിയ ശേഷം കൈത്തണ്ട മുറിച്ച് ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം 100 മീറ്ററോളം അകലെയാണു പതിച്ചത്. കാറില്‍ ഒരു കുപ്പിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. കാറിന് അകത്തും പുറത്തും രക്തം ഒഴുകിയ പാടുകളുണ്ട്. കൈത്തണ്ട മുറിച്ചപ്പോള്‍ സംഭവിച്ചതാകാം രക്തക്കറകള്‍ എന്നാണു പൊലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: