KeralaNEWS

”ലോറിയും തടിയും മുബീന്റേത്; അര്‍ജുനെ മനാഫ് ഉപയോഗിച്ചു, പണം വാങ്ങിയത് വേദനയുണ്ടാക്കി”

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചിലില്‍ ആദ്യം മുതല്‍ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീനാണെന്ന് അര്‍ജുന്റെ സഹോദരി അഞ്ജു. അര്‍ജുന്റെ പേരില്‍ മനാഫ് പണം സ്വീകരിച്ചെന്നും യുട്യൂബ് ചാനലിലൂടെ വ്യൂവേഴ്‌സിനെ കൂട്ടാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചതിനു പിന്നാലെ ‘മനോരമ ഓണ്‍ലൈനോട്’ പ്രതികരിക്കുകയായിരുന്നു അഞ്ജു.

”ലോറിയും അതിലുണ്ടായിരുന്ന തടിയും മുബീന്റേതാണ്. അര്‍ജുനെ കാണാതായതു മുതല്‍ ഞങ്ങളുടെ കുടുംബാംഗങ്ങളും മുബീനുമാണ് ഷിരൂരില്‍ ഉണ്ടായിരുന്നത്. പത്തൊന്‍പതാം തീയതിയാണ് മനാഫ് അവിടെയെത്തിയത്. ലോറിയുടെ ഉടമ മനാഫ് ആണെന്ന് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. മുബീനും മനാഫും സഹോദരങ്ങളായതു കൊണ്ടായിരിക്കാം. നിരവധിപ്പേര്‍ സഹായങ്ങളുമായി മനാഫിനെ സമീപിച്ചു. മനാഫ് പണം വാങ്ങാന്‍ തുടങ്ങിയത് വലിയ വേദനയുണ്ടാക്കി. അര്‍ജുന്റെ കുടുംബത്തെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടാക്കി.

Signature-ad

അര്‍ജുനെ ഉപയോഗിക്കുകയായിരുന്നു മനാഫ്. ഈശ്വര്‍ മാല്‍പെയെ കൊണ്ടുവന്നത് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലാണ്. ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ പിന്നീട് തിരച്ചില്‍ യുട്യൂബ് വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ വേണ്ടിയുള്ള തരത്തിലേക്കായി. എന്നാല്‍ മുബീന്‍ എപ്പോഴും ഞങ്ങളുടെ കുടുംബത്തിനൊപ്പം നിന്നു. വീട്ടില്‍ വന്ന് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എന്തുപറഞ്ഞാലും ലോകം അംഗീകരിക്കില്ല എന്നറിയാം. ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ സത്യം പറയുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്” അഞ്ജു പറഞ്ഞു.

അര്‍ജുനു വേണ്ടി തിരച്ചില്‍ നടത്തിയതിന്റെ പേരില്‍ മനാഫിന് സമൂഹമാധ്യമങ്ങളിലടക്കം അഭിനന്ദനങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയത്. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരന്‍ അഭിജിത്, സഹോദരി അഞ്ജു, സഹോദരീഭര്‍ത്താവ് ജിതിന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ മനാഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

അര്‍ജുനുമായി ബന്ധപ്പെട്ട് യുട്യൂബില്‍ മനാഫ് ദിവസവും മൂന്നും നാലും വിഡിയോകളാണ് ഇടുന്നത്, അര്‍ജുനെ കിട്ടിയശേഷം വിഡിയോ ഇടുന്നത് നിര്‍ത്തുമെന്ന് അറിയിച്ചെങ്കിലും തുടരുകയാണ്, അര്‍ജുന്റെ പേരില്‍ പലരില്‍നിന്നും പണം വാങ്ങി, ഡ്രജര്‍ എത്തിക്കുന്നത് തടയാന്‍ ശ്രമിച്ചു, കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചത്.

അതേസമയം, മനാഫ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. യുട്യൂബ് ചാനല്‍ തുടങ്ങിയത് തിരച്ചില്‍ കാര്യക്ഷമമായി തുടരാനും കാര്യങ്ങള്‍ ജനങ്ങളെ നേരിട്ട് അറിയിക്കാനുമായിരുന്നു. പ്രസിദ്ധി ആഗ്രഹിക്കുന്നില്ല. ആരില്‍നിന്നും പണം വാങ്ങിയിട്ടില്ല. തിരച്ചിലുമായി ബന്ധപ്പെട്ട് സ്വത്ത് വരെ നഷ്ടമായി. അര്‍ജുന്റെ കുടുംബം ഇപ്പോള്‍ തനിക്കെതിരെ പറയുന്നതിന് കാരണമെന്താണെന്ന് അറിയില്ലെന്നും മനാഫ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: