IndiaNEWS

രണ്ട് മുന്‍ എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടു; ഡല്‍ഹി കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പി.സി.സി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലാവ്‌ലിയുടെ രാജിക്ക് പിന്നാലെ രണ്ട് മുന്‍ എം.എല്‍.എമാര്‍ കൂടി പാര്‍ട്ടി വിട്ടു. എഎപിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും പറഞ്ഞു.

അരവിന്ദറിനു പിന്തുണ അറിയിച്ചു കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നതിലൂടെ ഡല്‍ഹി കോണ്‍ഗ്രസിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. മുന്‍ എം.എല്‍.എമാരായ നീരജ് ബസോയയും നസീബ് സിങ്ങുമാണ് പാര്‍ട്ടി അംഗത്വം രാജിവച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എ.എ.പിയുടെ പ്രമുഖ നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയതില്‍ താല്‍പര്യമില്ലെന്ന് നേതാക്കള്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇത് അപമാനകരമാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയയുമായുള്ള തര്‍ക്കമാണ് ലാവ്‌ലിയുടെ രാജിയിലേക്ക് നയിച്ചത്. ലാവ്‌ലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് കൂടുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വരുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കെ.സി വേണുഗോപാലിനെ ചുമതലപ്പെടുത്തിയെങ്കിലും കൂടുതല്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ വലക്കുകയാണ്. ആറാംഘട്ടത്തിലാണ് ഡല്‍ഹിയിലെ ഏഴു സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Back to top button
error: