KeralaNEWS

താൻ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച ഒരേയൊരു നേതാവ്; പി.സി.ജോര്‍ജ് ബിജെപിയിൽ നിന്നും പുറത്തേക്കോ ?

കൊച്ചി: താൻ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്വയം പ്രഖ്യാപിച്ച കേരളത്തിലെ ഒരേയൊരു നേതാവ് പി.സി.ജോര്‍ജായിരുന്നു.അതിനാൽ തന്നെ തിരഞ്ഞെടുപ്പിന് മുൻപേ  തോറ്റ ഏക നേതാവും പി.സി.ജോർജ് തന്നെയാണ്.

പൂഞ്ഞാറിലെ നിയമസഭാ തോല്‍വിക്ക് ശേഷം തീർത്തും അപ്രസക്തനായ പിസി വീണ്ടും തിരിച്ചുവരവിനുള്ള അവസരമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കണ്ടത്.അതുകൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്വന്തം ജനപക്ഷം പാർട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാനൂം അദ്ദേഹം തയാറായത്.

Signature-ad

ബിജെപി സംസ്ഥാന നേതൃത്വം അറിയാതെ മറ്റൊരു വഴിയേ ഡല്‍ഹിയില്‍ എത്തി ബിജെപിയുടെ ഭാഗമായ നേതാവാണ് പിസി. അതുകൊണ്ട് തന്നെ കേരളത്തിലെ ഭൂരിഭാഗം നേതാക്കളും പിസിയില്‍ നിന്നും അകലം പാലിച്ചു. കേരളത്തില്‍ ആര്‍എസ്‌എസിനും പിസി ജോർജിനോട് താൽപര്യമില്ലായിരുന്നു.എസ്‌എന്‍ഡിപി നേതാവായ വെള്ളപ്പള്ളി നടേശന്‍ പരസ്യമായി പിസിയെ തള്ളി പറഞ്ഞതും പത്തനംതിട്ടയില്‍ നിര്‍ണ്ണായകമായി.

ഇതിനൊപ്പം മോദിയുമായി അടുപ്പമുള്ള കേരളത്തിലെ പ്രമുഖ വ്യവസായിയും പിസിയെ തള്ളിപ്പറയുന്ന നിലപാടുകാരനാണ്. ഇതെല്ലാം പത്തനംതിട്ടയില്‍ പിസിയെ തഴയാന്‍ കാരണമായി. ഏതായാലും താമരയിലെ പി.സി.ജോര്‍ജ്ജിന്റെ ഭാവി തുലാസിലാക്കുന്നതാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ടാണ് അനില്‍ ആൻ്റണിയെ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. ജീവിതം മുഴുവൻ കോണ്‍ഗ്രസിനായി ഉഴിഞ്ഞുവച്ച അറയ്ക്കപ്പറമ്ബില്‍ കുര്യൻ ആൻ്റണിയെന്ന എ.കെ.ആന്റണിയുടെ മകനെ സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദി അവതരിപ്പിക്കുന്നത് ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന ലക്ഷ്യത്തില്‍ തന്നെയാണ്.

 കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളിലൊരാളായ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ് എകെ ആന്റണി. പ്രതിരോധ മന്ത്രിയും യുപിഎ ഭരണകാലത്തെ കോണ്‍ഗ്രസിലെ പ്രധാനിയുമായിരുന്നു ആന്റണി. ഈ തലത്തിലുള്ള ഒരു നേതാവിൻ്റെ മകൻ കേരളത്തില്‍ നിന്ന്  സ്ഥാനാര്‍ത്ഥിയായി വരുന്നത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

തന്നെയുമല്ല പത്തനംതിട്ട ബിജെപിയുടെ എ ക്ലാസ് മണ്ഡലവുമല്ല.ശബരിമല വിഷയം ചൂടുപിടിച്ചു നിന്ന കാലത്തുപോലും ഇവിടെ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു.തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ഇക്കുറി പ്രധാനമായും പ്രതീക്ഷയുള്ള സീറ്റുകള്‍.

ഈ സീറ്റുകളില്‍ ബിജെപി രംഗത്തിറക്കിയത് കരുത്തരെ തന്നെയാണ്. രണ്ട് കേന്ദ്രമന്ത്രിമാരെയും ഒരു മുൻ രാജ്യസഭാംഗത്തെയുമാണ് കളത്തിലിറക്കിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും വി മുരളീധരൻ ആറ്റിങ്ങലും സുരേഷ് ഗോപി തൃശ്ശൂരിലുമാണ് മത്സരിക്കുന്നത്.കേരളത്തിൽ ഈ മൂന്ന് മണ്ഡലങ്ങളിലാണ് താമര വിരുയുമെന്ന പ്രതീക്ഷ പ്രധാനമായും ബിജെപിക്കുള്ളത്.

Back to top button
error: