ബംഗളൂരു : ഇന്ത്യൻ ഫുട്ബോളിൽ ഒരു യുഗം തന്നെ കുറിച്ച സുനിൽ ഛേത്രിയുടെ കരിയറിന് തിരശീല വീഴാൻ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പുമായി ദേശീയ കോച്ച് ഇഗോർ സ്റ്റിമാക്ക്.
മുപ്പത്തിയെട്ടു വയസുള്ള സുനിൽ ഛേത്രി തന്റെ കരിയറിലെ അവസാനത്തെ സീസണിനായി ഒരുങ്ങുകയാണെന്നും താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ദേശീയ ടീമിൽ നിന്നും വിടപറയാൻ സമയമായെന്നും ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.
ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ദോഹയിലേക്ക് പോകുംമുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇഗോർ സ്റ്റിമാക്ക് ഇത് പറഞ്ഞത്.
“താരത്തിന്റെ പ്രായം പരിഗണിക്കുമ്പോൾ ഫുട്ബോളിൽ നിന്നും വിടപറയാനുള്ള സമയമായിരിക്കുന്നു. സുനിൽ തന്റെ അവസാനത്തെ സീസണാണ് കളിക്കുന്നതെന്നു വേണം കരുതാൻ. തീർച്ചയായും ഇത് താരത്തിന്റെ അവസാനത്തെ ഏഷ്യൻ കപ്പായിരിക്കും”കഴിഞ്ഞ ദിവസം സ്റ്റിമാക്ക് പറഞ്ഞത് എഐഎഫ്എഫ് തങ്ങളുടെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.
ഇന്ത്യക്കായി ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്നതിനു പുറമെ ചരിത്രത്തിൽ ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരമെന്ന പട്ടികയിലും ഛേത്രി മുൻനിരയിൽ നിൽക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന താരം ജനുവരിൽ ദോഹയിൽ നടക്കുന്ന ഏഷ്യൻ കപ്പോടെ വിരമിക്കാനാണ് സാധ്യത.
അതേസമയം ഇന്ത്യൻ ഫുട്ബോളിൽ ഇതിഹാസതുല്യമായ സ്ഥാനത്തിരിക്കുന്ന താരമാണ് സുനിൽ ഛേത്രിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അങ്ങിനെയല്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിനിടെ ഛേത്രി നേടിയ ഗോൾ ഫുട്ബോൾ മര്യാദകളെ തന്നെ ലംഘിക്കുന്ന ഒന്നാണെന്നും ബ്ലാസ്റ്റേഴ്സിനെ വഞ്ചിച്ചു കൊണ്ടാണ് അത് നേടിയതെന്നും പറഞ്ഞ ആരാധകർ ഇന്ത്യൻ നായകനു നേരെ അന്നുമുതൽ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്.
ഈ സീസണിൽ 2 ജയവും 5 വീതം തോൽവിയും സമനിലയുമായി 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി 9-ാം സ്ഥാനത്താണ് ഛേത്രിയുടെ ബംഗളൂരു എഫ്സി.കേരള ബ്ലാസ്റ്റേഴ്സ് 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ്.






